കൊല്ലം: ഗ്രൂപ്പ് മാറ്റിവച്ച് കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് മഹാവിജയം ഉണ്ടാകുമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റും മന്ത്രിയുമായിരുന്ന സി.വി. പത്മരാജൻ പറഞ്ഞു. 92 വയസ് പിന്നിട്ട പത്മരാജന് പ്രായത്തിന്റെ അവശതകളുണ്ട്. അതിനാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാൻ സഹപ്രവർത്തകരും കുടുംബാംഗങ്ങളും അനുവദിക്കുന്നില്ല. പക്ഷേ, മനസിനും ചിന്തകൾക്കും തെല്ലും തളർച്ചയില്ല. ചെയർമാനായ കൊല്ലം അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കിൽ രാവിലെയെത്തും. കൊല്ലം ആനന്ദവല്ലീശ്വരത്താണ് താമസം. രാജ്യത്ത് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ചൂട് തിളച്ചുതുടങ്ങവേ, സി.വി. പത്മരാജന്റെ മനസിലും തിരഞ്ഞെടുപ്പ് ഓർമ്മകൾ തിളയ്ക്കുകയാണ്.
കേരളത്തിൽ യു.ഡി.എഫ് 2019 ആവർത്തിക്കുമോ?
കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് മാറ്റിവച്ച് പ്രവർത്തിച്ചാൽ യു.ഡി.എഫ് മഹാവിജയം കൊയ്യും. ഗ്രൂപ്പിന്റെ കാലമൊക്കെ കഴിഞ്ഞു. പ്രവർത്തകർക്ക് ഗ്രൂപ്പ് കളിയോട് താത്പര്യമില്ല. കേരളത്തിൽ യു.ഡി.എഫിന് വളരെ അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ട്.
ദേശീയതലത്തിൽ കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നു?
നല്ല നേതാക്കളൊന്നും കോൺഗ്രസ് വിട്ടിട്ടില്ല. ഞാൻ എന്തായാലും മരിക്കുന്നതുവരെ കോൺഗ്രസ് പ്രവർത്തകനായിരിക്കും. എന്റെ അഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ പറയും.
ദേശീയതലത്തിലെ അവസ്ഥ?
പ്രതീക്ഷിച്ചതിനെക്കാൾ നല്ല പ്രവർത്തനമാണ് ഖാർഗെ കാഴ്ചവയ്ക്കുന്നത്. രാഹുൽ ഗാന്ധി കൂടുതൽ ജനകീയനായി മാറുന്നുണ്ട്. നിലവിലെ കോൺഗ്രസ് നേതൃത്വത്തിന് രാജ്യത്ത് വലിയ മാറ്റം സൃഷ്ടിക്കാനാകും.
കേരളത്തിലെ നേതാക്കളോട് പറയാനുള്ളത് ?
ജനങ്ങൾക്കിടയിൽ സ്വാധീനമുള്ളവരെ സ്ഥാനാർത്ഥിയാക്കണം. നല്ല വ്യക്തിത്വമുള്ളവരെ പരിഗണിക്കണം. രാജ്യത്ത് മതേതരത്വം വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ അത് മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കണം. ഒറ്റക്കെട്ടായി പ്രചാരണ പ്രവർത്തനങ്ങൾ നടത്തണം.
ഇന്ത്യ മുന്നണിയുടെ സാദ്ധ്യത?
ബി.ജെ.പി വിരുദ്ധ മതേതര ശക്തികളെ കൂട്ടിയോജിപ്പിക്കാൻ തീവ്രമായ പരിശ്രമം ഉണ്ടാകണം. മതേതര ശക്തികളൂടെ കൂട്ടായ്മ രൂപപ്പെട്ടാൽ കോൺഗ്രസിന് നിർണായക സ്വാധീനമുള്ള സർക്കാർ രാജ്യത്ത് അധികാരത്തിൽ വരും.
മനസിൽ നിറഞ്ഞു നിൽക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ്?
1980ലെ തിരഞ്ഞെടുപ്പ് കാലം. അന്ന് ഞാൻ കൊല്ലം ഡി.സി.സി പ്രസിഡന്റാണ്. ആർ.എസ്.പി നേതാവായ
എൻ. ശ്രീകണ്ഠൻ നായർ തുടർച്ചയായി നാല് തിരഞ്ഞെടുപ്പുകളിൽ ജയിച്ച് അജയ്യനായി നിൽക്കുന്ന സമയം. അന്ന് ഞങ്ങൾ ബി.കെ. നായരെ സ്ഥാനാർത്ഥിയാക്കി. ഞങ്ങൾ ഒറ്റെക്കെട്ടായി രാപകലില്ലാതെ പ്രചാരണം നടത്തി. ശ്രീകണ്ഠൻ നായർ കൊല്ലത്ത് വീണു. ബി.കെ. നായർ വിജയിച്ചു.
തൃശൂരിൽ ബി.ജെ.പി മൂന്നാമതാകും:
ടി.എൻ.പ്രതാപൻ
തൃശൂർ: തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് ടി.എൻ.പ്രതാപൻ എം.പി. അതേസമയം സുരേഷ് ഗോപി നല്ല സിനിമാനടനാണെന്നും ഇനിയും സംസ്ഥാന - ദേശീയ അവാർഡുകൾ കിട്ടണമെന്നാണ് ആഗ്രഹമെന്നും പ്രതാപൻ പറഞ്ഞു.
ദേശീയതലത്തിൽ ഏറ്റവും വലിയ ശത്രു ബി.ജെ.പിയാണ്. എന്നാൽ, കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മുഖ്യമത്സരം. ഏതെങ്കിലും ഒത്തുതീർപ്പിന്റെ ഭാഗമായി ബി.ജെ.പിയെ സഹായിക്കാൻ സി.പി.എം ശ്രമിച്ചാൽ തൃശൂരിലെ നല്ല കമ്മ്യൂണിസ്റ്റുകാർ ചുട്ടമറുപടി നൽകും. കോൺഗ്രസിന്റെ ഉപ്പും ചോറും തിന്ന് കിട്ടാവുന്ന സ്ഥാനമാനങ്ങൾ എല്ലാം വാങ്ങി ബി.ജെ.പിയിലേക്ക് പോകുന്നവരുണ്ട്. അവരൊക്കെ കുറച്ചുകഴിഞ്ഞാൽ ചരിത്രത്തിൽ നിന്ന് ചവറ്റുകുട്ടയിലേക്ക് പോകും. കാലം അത് തെളിയിക്കുമെന്നും പ്രതാപൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
'സന്ദേശയാത്ര' 20 മുതൽ
തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ടി.എൻ.പ്രതാപൻ എം.പി നയിക്കുന്ന 'വെറുപ്പിനെതിരെ സ്നേഹ സന്ദേശയാത്ര' 20 മുതൽ മാർച്ച് 5 വരെ നടക്കും. 20ന് വൈകിട്ട് മൂന്നിന് വടക്കേക്കാട് എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പദയാത്ര ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, വി.എം.സുധീരൻ, കെ.മുരളീധരൻ, എം.പിമാരായ ശശി തരൂർ, അബ്ദുസമദ് സമദാനി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ യാത്ര ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |