തൃശൂർ: അനുദിനം പെരുകുന്ന സൈബർ തട്ടിപ്പിൽ ഏതു നിമിഷവും നിങ്ങളും അകപ്പെടാം. സംസ്ഥാനത്ത് എട്ട് വർഷത്തിനിടെ സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചത് പതിനൊന്നിരട്ടി. 2016ൽ 283 കേസുണ്ടായപ്പോൾ കഴിഞ്ഞ വർഷമത് 3,155 ആയി. 20 ശതമാനത്തിലധികവും ഹണിട്രാപ്പ് കേസാണ്. നാലു വർഷത്തിനിടെയാണ് വൻകുതിപ്പ്. ജോലി വാഗ്ദാനം ചെയ്തുള്ളതും ഓൺലൈൻ വായ്പാതട്ടിപ്പുമാണ് ഇതിലേറെയും.
സോഷ്യൽ മീഡിയയിൽ സുന്ദരികളുടെ ഫോട്ടോവച്ചുള്ള ഫ്രണ്ട് റിക്വസ്റ്റിൽ നിന്നാണ് ഹണിട്രാപ്പിന്റെ തുടക്കം. ദിവസങ്ങൾ നീണ്ട ചാറ്റിംഗിൽ ഉറ്റസൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടും. പിന്നീട് വീഡിയോകാളിന് ക്ഷണിക്കും. തുടർന്ന് സ്വകാര്യദൃശ്യങ്ങളും സംഭാഷണവും മറ്റും റെക്കാഡ് ചെയ്ത് പണം ആവശ്യപ്പെടും. കൊടുത്തില്ലെങ്കിൽ വീഡിയോ ദൃശ്യം സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയയ്ക്കുമെന്നും ഭീഷണിപ്പെടുത്തും.
പൊലീസ്, സൈബർ സെല്ലിൽ നിന്നുള്ളവരെന്ന വ്യാജേനയും വിളിക്കും. മാനം പോകുമെന്നു ഭയന്ന് സ്വർണവും വസ്തുവകകളും പണയപ്പെടുത്തി ലക്ഷങ്ങൾ നൽകിയവരുമുണ്ട്. ആത്മഹത്യയ്ക്ക് തുനിഞ്ഞവരും ഏറെ. ഡൽഹി, മുംബയ് പോലുള്ള നഗരങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പുകാരുടെ പ്രവർത്തനം. ഇവരുടേത് വ്യാജവിവരങ്ങളായതിനാൽ പിടികൂടാൻ പൊലീസിനും എളുപ്പമല്ല.
ട്രാപ്പിൽ കുടുങ്ങാതിരിക്കാൻ
♦ അപരിചിതരുടെ സൗഹൃദാപേക്ഷ സ്വീകരിക്കരുത്
♦ പരിചയമില്ലാത്തവരോട് ചാറ്റിംഗ് പാടില്ല
♦ ഇന്റർനെറ്റിൽ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കരുത്
♦ സംശയകരമായ ലിങ്കുകളിൽ ക്‌ളിക്ക് ചെയ്യരുത്
ഹെൽപ് ലൈൻ നമ്പർ: 1930
സൈബർ കുറ്റകൃത്യം
2016..... 283
2017..... 320
2018..... 340
2019..... 307
2020..... 426
2021..... 626
2022..... 723
2023..... 3155
അപരിചിത വീഡിയോ കാളുകൾ സ്വീകരിക്കരുത്. മറുവശത്തുള്ളത് മോശം ദൃശ്യങ്ങളാകാം. അറ്റൻഡ് ചെയ്യുന്നവരുടെ മുഖം സ്‌ക്രീനിൽ തെളിയും. അത് കാണിച്ചും പണം തട്ടാം.
ടി.ഡി.ഫീസ്റ്റോ
എസ്.ഐ, സൈബർസെൽ, തൃശൂർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |