കണ്ണൂർ: കേരളത്തിലെ പട്ടിക,പിന്നാക്ക ജനവിഭാഗങ്ങളുടെ ജീവിതനിലവാരം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മികച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ജനത ഒന്നടങ്കം അഭിവൃദ്ധിപ്പെടണം. നാം ആർജ്ജിച്ച നേട്ടങ്ങളെ അട്ടിമറിക്കാനുള്ള പ്രവണതകൾ തലപൊക്കുന്നത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കണ്ണൂരിൽ നവകേരള സദസ്സിന്റെ തുടർച്ചയെന്ന നിലയിൽ ആദിവാസി ദളിത് വിഭാഗങ്ങളുമായി നടത്തിയ മുഖാമുഖത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അയിത്തവും പൊതുബോധത്തിലേക്ക് കുത്തിവയ്ക്കാനുള്ള ശ്രമം ഉണ്ടാവുന്നു. ഇതിനെതിരെ ജാഗ്രത പാലിക്കണം.
2025 നകം ഭൂരഹിതരായ, ഭവനരഹിതരായ എല്ലാ പട്ടികജാതി, പട്ടികവർഗ, ആദിവാസി വിഭാഗക്കാർക്കും ഭൂമിയും വീടും ലഭ്യമാക്കുക എന്നത് പ്രഖ്യാപിത നയമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന കുട്ടികളെ വിദേശ സർവകലാശാലകളിലടക്കം വിട്ട് പഠിപ്പിക്കും. ഒരു കുട്ടിക്ക് 28 ലക്ഷം രൂപ എന്ന ക്രമത്തിൽ ചെലവ് ചെയ്തുകൊണ്ട് പൈലറ്റ് കോഴ്സ് പൂർത്തിയാക്കാൻ ഈ വിഭാഗത്തിലെ കുട്ടികളെ പ്രാപ്തരാക്കുന്നതടക്കമുള്ള പദ്ധതികൾ മറ്റൊരു സംസ്ഥാനത്തുമുണ്ടായിട്ടില്ല. നഴ്സിംഗ് മേഖലയിലെ വിദേശ ജോലികൾ ലഭ്യമാകണമെങ്കിൽ ട്രെയിനിംഗ് പശ്ചാത്തലം വേണം.ഇതു മനസ്സിലാക്കിയാണ് താലൂക്ക് ആശുപത്രികളിൽ ഇവർക്കായുള്ള നഴ്സിംഗ് ട്രെയിനിംഗ് പദ്ധതി നടപ്പാക്കുന്നത്.
കേരളത്തിന് പുറത്ത് ദളിതർക്കോ പിന്നാക്കക്കാർക്കോ ക്ഷേത്ര പരിസരങ്ങളിൽപ്പോലും പ്രവേശിക്കാൻ കഴിയാതിരിക്കുമ്പോൾ പൂജാരിമാരായും ക്ഷേത്രജീവനക്കാരായും ദളിതരും പിന്നാക്കക്കാരും കേരളത്തിൽ നിയമനം നേടുന്നു.
അതേസമയം, ദളിത് ജനവിഭാഗത്തോട് ശത്രുതാപരമായ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് അവർക്കുള്ള സ്‌കോളർഷിപ്പ് തുക നിർത്തലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഊരുമൂപ്പൻമാർ, ആദിവാസി സംഘടന നേതാക്കൾ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട 1200 ഓളം പേരാണ് പങ്കെടുത്തത്. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.രാജൻ തുടങ്ങിയവരും സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |