തിരുവനന്തപുരം: കുംഭം തുടങ്ങിയപ്പോൾത്തന്നെ ചൂട് കൂടിയതോടെ കുടിവെള്ളം മുട്ടുന്ന തരത്തിൽ ഭൂഗർഭ ജലവിതാനം താഴുന്നു. ഈ അവസ്ഥ തുടർന്നാൽ ഏപ്രിലോടെ കേരളം വരൾച്ചയുടെ പിടിയിലാവുമെന്നാണ് മുന്നറിയിപ്പ്. 2022ൽ ഭൂജലവിതാനം 13 അടി ആയിരുന്നു. ഇപ്പോൾ പത്തിന് താഴെയാണ്.
സംസ്ഥാനത്താകെയുള്ള 152 ബ്ളോക്കുകളിൽ ജലവിതാനം മാനദണ്ഡമാക്കി കേന്ദ്ര ഭൂജല ബോർഡും സംസ്ഥാന ഭൂജല വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ അതീവ ഗുരുതര വിഭാഗത്തിൽ മൂന്ന് ബ്ലോക്കുകളുണ്ട്. കാസർകോട്, ചിറ്റൂർ, മലമ്പുഴ എന്നിവയാണവ. ഭാഗിക ഗുരുതര വിഭാഗത്തിൽ 30 ബ്ലോക്കുകളുണ്ട്. അതിൽ എട്ടും മലപ്പുറത്താണ്. മലപ്പുറം, കൊണ്ടോട്ടി, കുറ്റിപ്പുറം, തിരൂരങ്ങാടി, തിരൂർ, വേങ്ങര, താനൂർ, മങ്കട എന്നിവയാണ് ഭാഗിക ഗുരുതര വിഭാഗത്തിൽപ്പെട്ടത്.
മലപ്പുറത്തെ അരീക്കോട്, കാളികാവ്, നിലമ്പൂർ, പെരിന്തൽമണ്ണ, പെരുമ്പടപ്പ്, പൊന്നാനി, വണ്ടൂർ ബ്ലോക്കുകൾ സുരക്ഷിത വിഭാഗത്തിലുമാണ്. തലസ്ഥാന ജില്ലയിൽ ആറ് താലൂക്കിലും ഭൂഗർഭജലം വലിയതോതിൽ കുറഞ്ഞു.
സുരക്ഷിത ജില്ലകൾ
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വയനാട്
ഭാഗിക ഗുരുതര ബ്ലോക്കുകൾ
മലപ്പുറം - 8
തിരുവനന്തപുരം - 6
തൃശൂർ - 3
കോഴിക്കോട് - 3
കണ്ണൂർ - 3
കൊല്ലം - 2
ഇടുക്കി - 2
പാലക്കാട് - 2
പരിഹാരം ഭൂജല റീച്ചാർജിംഗ്
ജലസ്രോതസുകളിലും കുളങ്ങളിലും സർവേ നടത്തി ഭൂജല റീചാർജിംഗിനുള്ള നടപടികൾ സ്വീകരിക്കുകയാണ് പോംവഴിയെന്ന് വിദഗ്ദ്ധർ പറയുന്നു. ഒപ്പം, ഭൂജലത്തിന്റെ അമിത ചൂഷണം തടയാൻ പൊതുജനങ്ങളെ ബോധവത്കരിക്കണം.
ഡാമുകളിലെ ജലനിരപ്പ്
(മീറ്ററിൽ)
പേപ്പാറ - 105.40
ബാണാസുരസാഗർ- 765.85
പെരിങ്ങൽക്കുത്ത് - 417.05
കല്ലട - 109.82
പമ്പ - 971.70
പീച്ചി: 72.44
(വേനൽ മഴ ലഭിച്ചില്ലെങ്കിൽ ഡാമിലെ ജലനിരപ്പ് ഏറെ താഴുമെന്നാണ് മുന്നറിയിപ്പ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |