തിരുവനന്തപുരം: വേനൽ കടുത്തതോടെ പച്ചപ്പുല്ല് ലഭ്യതയിൽ വന്ന കുറവ് സംസ്ഥാനത്തെ പാൽ ഉത്പാദനത്തെ കാര്യമായി ബാധിച്ചു. പ്രതിദിനം 14.5 ലക്ഷം ലിറ്റർ പാൽ വിൽക്കുന്ന മിൽമയ്ക്ക് ഇതുമൂലം കുറവുണ്ടായത് രണ്ടു ലക്ഷത്തോളം ലിറ്റർ. മഹാരാഷ്ട്രയിലെ മൾട്ടി കോ ഓപ്പറേറ്റീവ് ഡയറികളിൽ നിന്നും പാൽ വാങ്ങിയാണ് ഈ കുറവ് നികത്തുന്നത്.
ഇതിൽ തിരുവനന്തപുരം മേഖലയിലേക്ക് മാത്രം ഒന്നരലക്ഷത്തോളം ലിറ്രറാണ് എത്തിക്കുന്നത്. ഇവിടെ 4.75 ലക്ഷം ലിറ്ററാണ് പ്രതിദിന വില്പന. അതിലാണ് ഒന്നര ലക്ഷത്തിന്റെ കുറവുണ്ടായത്. തിരുവനന്തപുരം മേഖലയിൽ കുറവ് വരുന്ന പാൽ മുമ്പ് മലബാർ മേഖലയിൽ നിന്നാണ് എത്തിച്ചിരുന്നതെങ്കിലും അവിടെയും ഉത്പാദനം കുറഞ്ഞു. ഇപ്പോൾ അവിടെ സംഭരിക്കുന്ന പാൽ അവിടത്തെ വിതരണത്തിന് മാത്രമേ തികയുന്നുള്ളൂ.
കർണ്ണാടകയിലെ ഫെഡറേഷനായ നന്ദിനിയിൽ നിന്നും നേരത്തെ പാൽ വാങ്ങിയിരുന്നു. അവിടെ പശുക്കൾക്ക് ചർമ്മ മുഴ രോഗം ബാധിച്ചതിനെ തുടർന്ന് ഉത്പാദനം കുറഞ്ഞതോടെയാണ് മഹാരാഷ്ട്രയെ ആശ്രയിച്ചത്. കർണാടകയിൽ ഉത്പാദനം വീണ്ടും പഴയപടിയിലേക്ക് എത്തുന്നതോടെ 75,000 ലിറ്റർ നൽകാമെന്ന് നന്ദിനി അറിയിച്ചിട്ടുണ്ട്. ഇത് ലഭിച്ചുതുടങ്ങിയാൽ തിരുവനന്തപുരം, എറണാകുളം, മലബാർ മേഖലാ യൂണിയനുകൾ 25,000 ലിറ്റർ വീതം വാങ്ങും.
പാൽ ഉത്പാദനം
കുറയാതിരിക്കാൻ
വേനൽകാലത്ത് പശുക്കൾക്ക് ധാരാളം വെള്ളം കൊടുക്കണം, തീറ്റയിൽ പെട്ടെന്ന്
വ്യതിയാനം വരുത്തരുത്
ഭക്ഷണത്തിൽ കൊഴുപ്പിന്റെയും മാംസ്യത്തിന്റെയും അളവ് കൂട്ടാൻ പരുത്തിക്കുരു, സോയാബീൻ എന്നിവ ഉൾപ്പെടുത്തണം
പച്ചപ്പുല്ല് കുറവാണെങ്കിൽ പച്ചിലകൾ, ഈർക്കിൽ കളഞ്ഞ ഓല എന്നിവ നൽകണം
ദിവസവും പശുക്കളെ കുളിപ്പിക്കണം, വെയിലത്ത് കെട്ടിയിടുകയോ മേയാൻ വിടുകയോ ചെയ്യരുത്
താപനില കൂടുന്നത് സങ്കരയിനം കന്നുകാലികളിൽ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |