തിരുവനന്തപുരം: 91 ദിവസം മുതൽ 180ദിവസം വരെയുള്ള കാലാവധിയുള്ള ട്രഷറി സ്ഥിര നിക്ഷേപങ്ങളുടെ പലിശ 5.90 ശതമാനത്തിൽ നിന്നും 7.5 ശതമാനമായി സംസ്ഥാന സർക്കാർ ഉയർത്തി. മാർച്ച് ഒന്ന് മുതൽ 25വരെ നടത്തുന്ന നിക്ഷേപത്തിനാണ് ഈ ആനുകൂല്യം.
90 ദിവസം വരെയുള്ള നിക്ഷേപത്തിന് 5.4 ശതമാനവും 181 ദിവസം മുതൽ 365 ദിവസംവരെയുള്ള നിക്ഷേപത്തിന് 6 ശതമാനവും ഒരുവർഷം മുതൽ രണ്ടുവർഷം വരെ 7 ശതമാനവും അതിന് മുകളിൽ 7.5 ശതമാനവുമാണ് നിലവിലെ നിരക്ക്. ഇതിൽ മാറ്റമില്ല.
സംസ്ഥാനസർക്കാരിന്റെ വായ്പാലഭ്യതയും കേന്ദ്രസർക്കാരിന്റെ ഫണ്ടും കുറഞ്ഞതിനാൽ മാർച്ചിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 22,000കോടി രൂപയിലധികം ആവശ്യമുണ്ട്. 13,608കോടി ലഭ്യമാക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ട്.ബാക്കി തുക കണ്ടെത്താനാണ് ട്രഷറിയിലെ ഹ്രസ്വകാല നിക്ഷേപങ്ങളുടെ പലിശ കൂട്ടിയത്. സഹകരണ ബാങ്കുകളിലും സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലും നിന്ന് കൂടുതൽ പണം കണ്ടെത്താനും ധനവകുപ്പ് ശ്രമിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |