കൊപ്പം: ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി സംസ്ഥാന സർക്കാരിന്റെ റവന്യൂ പുരസ്കാരം നേടിയ കൊപ്പം വില്ലേജ് ഓഫീസർ അലി ആലിയ്ക്കൽ (52) തന്റെ കസേരയിൽ മനസലിവോടെ സേവനം നൽകി വരുന്ന ഉദ്യോഗസ്ഥനാണ്.
വല്ലപ്പുഴ കുറുവട്ടൂർ ആലിയ്ക്കൽ വീട്ടിൽ അലി നേരത്തെ നാടിനടുത്തായി കുലുക്കല്ലൂർ വില്ലേജ് ഓഫീസറായിരുന്നു. ഇവിടത്തെ വേറിട്ട സേവനം അലിയെ ജനപ്രിയനാക്കി. പിന്നീട് കൊപ്പം വില്ലേജ് ഓഫീസറായി. ഇവിടെ അഞ്ച് മാസമായി. ഇതിനിടെയാണ് പുരസ്കാര നേട്ടം. തനിക്ക് മുന്നിലെത്തുന്ന അപേക്ഷകളോടും അപേക്ഷകരോടും ആദരവും അനുഭാവവും പ്രകടമാക്കിയാണ് അലിയുടെ സേവനം. റവന്യൂ നിയമങ്ങളെ മറയാക്കി ആരെയും മടക്കി വിടാതിരിക്കാൻ ശ്രമിച്ചു.
മനസലിവിന്റെ മഷിയിൽ മുക്കി മിക്ക അപേക്ഷകളിലും ഒപ്പിട്ടു നൽകി. സാങ്കേതിക പ്രശ്നങ്ങളിൽ കരുണയോടെ കാരണം വിശദമാക്കി. മുന്നിലെത്തുന്നവർക്ക് ഇരിക്കാൻ അര ഡസൻ കസേരകളിട്ട് നൽകി. മടിച്ച് നിൽക്കുന്നവരോട് ചുമരിൽ എഴുതി വെച്ച വാചകങ്ങൾ ചൂണ്ടിക്കാട്ടി ഇരിക്കാൻ ആവശ്യപ്പെട്ടു.
ആ വാചകം സർക്കാരിന്റെയും സമൂഹത്തിന്റെയും ശ്രദ്ധ നേടി. 'ഈ ഓഫീസ് നിങ്ങളുടേതാണ്. ഓഫീസർ നിങ്ങളിൽ ഒരാൾ മാത്രമാണ്. സേവനം ഞങ്ങളുടെ ഔദാര്യമല്ല, നിങ്ങളുടെ അവകാശമാണ്. സേവനം ലഭിക്കുന്നതിന് ഇടനിലക്കാർ ആവശ്യമില്ല".
അപേക്ഷകളിൽ വലിയ ശതമാനവും പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും കണ്ണീരും പ്രശ്നങ്ങളും വായിച്ചെടുക്കാമെന്ന് അലി പറയുന്നു. സീനത്താണ് ഭാര്യ. അൽത്താഫ് അലി, നഫീസത്ത് റുഫൈദ, ഫാത്തിമത്ത് നുസൈബ, മുഹമ്മദ് അമീൻ എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |