ടൊറന്റോ: കാനഡയുടെ മുൻ പ്രധാനമന്ത്രി ബ്രയാൻ മൽറോണി (84) അന്തരിച്ചു. വ്യാഴാഴ്ച യു.എസിലെ ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള ആശുപത്രിയിലായിരുന്നു അന്ത്യം. പാം ബീച്ചിലെ വസതിയിൽ വീണതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ വർഷം ആദ്യം പ്രോസ്റ്റേറ്റ് ക്യാൻസർ സ്ഥിരീകരിച്ച അദ്ദേഹത്തെ ഓഗസ്റ്റിൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. മില മൽറോണിയാണ് ഭാര്യ. മക്കൾ: കാരലൈൻ, ബെനഡിക്റ്റ്, മാർക്ക്, നിക്കോളാസ്. അഭിഭാഷകനും ബിസിനസുകാരനുമായിരുന്ന മൽറോണി 1984 സെപ്തംബർ മുതൽ 1993 ജൂൺ വരെ കനേഡിയൻ പ്രധാനമന്ത്രി പദം വഹിച്ചു. യു.എസ് - കാനഡ സ്വതന്ത്ര വ്യാപാര കരാറിന് പിന്നിൽ പ്രവർത്തിച്ചത് ഇദ്ദേഹമാണ്. കൺസർവേറ്റീവ് പാർട്ടി അംഗമായ അദ്ദേഹം 1983 - 1984 കാലയളവിൽ പ്രതിപക്ഷ നേതാവായിരുന്നു. കനേഡിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായ എംപറർ കനിഷ്ക ദുരന്തം ഇദ്ദേഹം പ്രധാനമന്ത്രിയായിരിക്കെയാണ് സംഭവിച്ചത്. 1985 ജൂൺ 23ന് കാനഡയിലെ മൊൺട്രിയലിൽ നിന്ന് ലണ്ടൻ, ഡൽഹി വഴി മുംബയിലേക്ക് പറന്ന എയർ ഇന്ത്യയുടെ ബോയിംഗ് 747 - 237 ബി വിമാനം ( ഫ്ലൈറ്റ് 182 - എംപറർ കനിഷ്ക ) ഐറിഷ് തീരത്തിന് സമീപം അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിൽ വച്ച് പൊട്ടിത്തെറിച്ച് 329 പേർ കൊല്ലപ്പെട്ടു. 1970ൽ കാനഡയിലേക്ക് ചേക്കേറിയ ഖാലിസ്ഥാൻവാദിയായ തൽവീന്ദർ സിംഗ് പർമറിന്റെ നേതൃത്വത്തിൽ വിമാനത്തിൽ ബോംബ് സ്ഥാപിച്ചിരുന്നു.
മരിച്ചവരിൽ ഭൂരിഭാഗവും കനേഡിയൻ പൗരന്മാർ ആയിരുന്നു. ദുരന്തത്തോടുള്ള മൽറോണി ഭരണകൂടത്തിന്റെ പ്രതികരണം വിമർശനങ്ങൾക്കിടയാക്കി. എയർ ഇന്ത്യ വിമാനങ്ങൾക്ക് നേരെയുള്ള തീവ്രവാദ ഭീഷണിയെക്കുറിച്ച് ഇന്ത്യ നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും മൽറോണി ഭരണകൂടം ഗൗരവമായി എടുത്തില്ലെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |