കാര്യവട്ടം: കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ വാട്ടർ ടാങ്കിൽ അസ്ഥികൂടം കണ്ടെത്തിയ കേസിൽ ദുരൂഹത തുടരുന്നു. അസ്ഥികൂടത്തിനൊപ്പം കണ്ടെത്തിയ ലൈസൻസിന്റെ ഉടമ തലശേരി സ്വദേശി അവിനാശിനെ ഏഴ് വർഷമായി കാണാനില്ലെന്ന് പിതാവ് മൊഴി നൽകി. അവിനാശിന്റേതാണോ മൃതദേഹം എന്നുറപ്പിക്കാൻ ഡി.എൻ.എ പരിശോധന നടത്തും. അവിനാശ് ആനന്ദിന്റെ പിതാവ് ആനന്ദ് കൃഷ്ണൻ ഇന്നലെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തിയാണ് മൊഴി നൽകിയത്.
കുടുംബം വർഷങ്ങളായി ചെന്നൈയിലാണ് താമസം. 2008 അവിനാശ് വീട്ടിൽ നിന്നിറങ്ങിയതാണ്. 2009ൽ കഴക്കൂട്ടത്ത് ഉണ്ടെന്നറിഞ്ഞ് ഇവിടെ എത്തി മകനെ കണ്ടിരുന്നു. അതിന് ശേഷം ഇമെയിൽ വഴി പലപ്പോഴും ബന്ധപ്പെടുമായിരുന്നു. 2017 മുതൽ മകനെക്കുറിച്ച് ഒരറിവുമില്ല. തുടർന്ന് മകനെ കാണ്മാനില്ലെന്ന് ചെന്നൈ പൊലീസിൽ പരാതിപ്പെട്ടിരുന്നു.
അവിനാശിന്റെ ബാങ്ക് അക്കൗണ്ടിൽ 2019 വരെ ഇടപാട് നടന്നിരുന്നതായി പൊലീസ് കണ്ടെത്തി. 39കാരനായ അവിനാശ് കഴക്കൂട്ടത്തെ ഐ.ടി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നതായി വിവരമുണ്ട്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി വിഭാഗത്തോടു ചേർന്ന ജല അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്. സമീപത്ത് പൈപ്പിൽ കെട്ടിയ കയർ ഉണ്ടായിരുന്നതിനാൽ തൂങ്ങി മരിച്ചതാകാമെന്നാണ് നിഗമനം. കൊലപാതക സാദ്ധ്യതയും പരിശോധിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |