തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വയസിന് താഴെയുള്ള 19,80,415 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകിയെന്ന് മന്ത്രി വീണാ ജോർജ്. ഒറ്റ ദിവസം 85.18 ശതമാനം കുട്ടികൾക്ക് നൽകി. വരും ദിവസങ്ങളിൽ ബാക്കിയുള്ള കുട്ടികൾക്കും നൽകും. 23,24,949 കുട്ടികൾക്ക് നൽകാനാണ് ലക്ഷ്യമിട്ടത്. തിരുവനന്തപുരം 1,85,100, കൊല്ലം 1,44,927, പത്തനംതിട്ട 58,884, ആലപ്പുഴ 1,06,458, കോട്ടയം 91,610, ഇടുക്കി 61,212, എറണാകുളം 1,86,846, തൃശൂർ 1,71,222, പാലക്കാട് 1,83,159, മലപ്പുറം 3,13,268, കോഴിക്കോട് 1,92,061, വയനാട് 49,847, കണ്ണൂർ 1,44,674, കാസർഗോഡ് 91,147 എന്നിങ്ങനെയാണ് ജില്ലാടിസ്ഥാനത്തിൽ തുള്ളിമരുന്ന് സ്വീകരിച്ച കണക്ക്. 23,471 ബൂത്തുകൾ സജ്ജമാക്കിയിരുന്നു. അരലക്ഷത്തോളം പേരാണ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയിൽ പ്രവർത്തിച്ചത്.
റേഷൻ കടകൾ
ഏഴിന് അടച്ചിടും
കൊച്ചി: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിഷേധാത്മക നിലപാടുകൾക്കെതിരെ റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷന്റെ നേതൃത്വത്തിൽ ഏഴിന് റേഷൻ കടകൾ അടച്ചിടും. അന്ന് ജില്ലാ, സംസ്ഥാന കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്നും നേതാക്കൾ അറിയിച്ചു. ക്ഷേമനിധിയിൽ സർക്കാർ വിഹിതം ഉറപ്പാക്കുക, പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക, ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് അഡ്വ. ജോണി നെല്ലൂർ, കാടാമ്പുഴ മൂസ, ടി. മുഹമ്മദാലി എന്നിവർ അറിയിച്ചു.
മുഖ്യ വിവരാവകാശ കമ്മിഷണറുടെ സത്യപ്രതിജ്ഞ ഇന്ന്
തിരുവനന്തപുരം: മുൻ നിയമ സെക്രട്ടറി വി.ഹരി നായർ മുഖ്യ വിവരാവകാശ കമ്മിഷണറായി ഇന്ന് ഉച്ചയ്ക്ക് 12.30നു ചുമതലയേൽക്കും. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. വിവരാവകാശ കമ്മിഷണർമാരായി സർക്കാർ ശുപാർശ ചെയ്ത മൂന്നുപേരുടെ ഫയൽ ഗവർണർ സർക്കാരിലേക്ക് തിരിച്ചയച്ചിരുന്നു. ഡോ. സോണിച്ചൻ പി.ജോസഫ്, എം.ശ്രീകുമാർ, ടി.കെ.രാമകൃഷ്ണൻ എന്നിവരാണ് പട്ടികയിലുള്ളത്. ഇവരുടെ നിയമനത്തിനു വിജിലൻസ് ക്ലിയറൻസും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.
4 വി.സിമാരുടെ പുറത്താക്കൽ:
ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകാൻ ഗവർണർ
തിരുവനന്തപുരം: നിയമനത്തിൽ അപാകത കണ്ടെത്തിയ നാല് വൈസ്ചാൻസലർമാരെ പുറത്താക്കുന്നതിന് മുന്നോടിയായി ഹിയറിംഗ് പൂർത്തിയാക്കിയ ഗവർണർ തന്റെ തീരുമാനമറിയിച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും. ആറിനകം റിപ്പോർട്ട് നൽകാനാണ് കോടതി നിർദ്ദേശം. കാലിക്കറ്റ് (ഡോ.എം.ജെ.ജയരാജ്), സംസ്കൃതം (ഡോ.എം.വി.നാരായണൻ), ഡിജിറ്റൽ (ഡോ.സജി ഗോപിനാഥ്), ഓപ്പൺ (മുബാറക് പാഷ) എന്നിവർക്കാണ് വി.സി പദവി പോവുന്നത്. ഇതിൽ മുബാറക് പാഷ രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിരുന്നില്ല. നാലുപേരുടെയും നിയമനം തുടക്കം മുതൽ അസാധുവാണെന്ന് യു.ജി.സി ഗവർണറെ അറിയിച്ചിരുന്നു. അതിനാൽ പാഷയുടെ രാജിക്കത്ത് സ്വീകരിക്കേണ്ടെന്നാണ് ഗവർണർ പറയുന്നത്. യു.ജി.സിയുടെ രേഖാമൂലമുള്ള അറിയിപ്പു കൂടി ഹൈക്കോടതിക്കുള്ള റിപ്പോർട്ടിൽ ഉൾപ്പെടുത്താൻ ഗവർണർ ശ്രമിക്കുന്നുണ്ട്. അതേസമയം, വി.സിമാരെ പുറത്താക്കാൻ തീരുമാനിച്ചാലും അപ്പീലിന് 10ദിവസത്തെ സാവകാശം നൽകണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. നേരത്തേ സാങ്കേതികം, ഫിഷറീസ്, കണ്ണൂർ വി.സിമാരെ നിയമനത്തിൽ അപാകത കണ്ടെത്തി കോടതികൾ പുറത്താക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |