# സിദ്ധാർത്ഥിനെ അടിവസ്ത്രം മാത്രം
ധരിപ്പിച്ച് ക്യാമ്പസിൽ നടത്തിച്ചു
# കുറ്റക്കാർ പലരും പൊലീസിന്റെ
പ്രതിപ്പട്ടികയിൽ ഇല്ല
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർത്ഥി ജെ.എസ്.സിദ്ധാർത്ഥിന്റെ മരണത്തിൽ ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ നിർണായകമായ റിപ്പോർട്ട് പുറത്തുവന്നു.
ഡീനും അസിസ്റ്റന്റ് വാർഡനുമെതിരെ ഗുരുതരമായ വീഴ്ചകളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. പൊലീസ് വിദ്യാർത്ഥികളുടെ മൊഴിയെടുത്തത് കോളേജ് അധികൃതരുടെ സാന്നിദ്ധ്യത്തിലായിരുന്നുവെന്നും അതിനാൽ അവർക്ക് പലകാര്യങ്ങളും തുറന്നു പറയാൻ കഴിഞ്ഞില്ലെന്നും യു.ജി.സിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൽ സിദ്ധാർത്ഥിനെ മർദ്ദിച്ചുവെന്ന് പറയുന്ന പലരുടെയും പേര് പൊലീസിന്റെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
സർവകലാശാലയിൽ നടന്നത് പരസ്യവിചാരണയാണ്. സിദ്ധാർത്ഥിന് പ്രതികളിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത് അതി ക്രൂരമായ പീഡനം.
18 പേർ പലയിടങ്ങളിൽ വച്ച് സിദ്ധാർത്ഥിനെ മർദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് കാമ്പസിൽ പലയിടത്തായി നടത്തിച്ചു. സർവകലാശാലയുടെ നടുത്തളത്തിൽ വച്ചും സമീപത്തെ കുന്നിൻ മുകളിൽ വച്ചും മർദ്ദിച്ചുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രതിയായ സിഞ്ചോ ജോൺ ആണ് ക്രൂരമായി മർദ്ദിച്ചതെന്നും റിപ്പോർട്ടിൽ മൊഴിയുണ്ട്. 97 പേരുടെ മൊഴിയെടുത്താണ് ആന്റി റാഗിംഗ് സ്ക്വാഡ് റിപ്പോർട്ട് തയ്യാറാക്കിയത്. എസ്.എഫ്.ഐ പ്രവർത്തകരാണ് പ്രതികൾ. ചില പ്രതികളെ മനപ്പൂർവ്വം സംരക്ഷിക്കുന്നുവെന്ന ആരോപണമാണ് കുടുംബം ഉയർത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |