കോഴിക്കോട്: കെ മുരളീധരന് പത്മജയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് വടകര മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. കെ മുരളീധരൻ കോൺഗ്രസാണ്. കരുണാകരന്റെ മകനാണ്. ആ പാരമ്പര്യം ഒറ്റുകൊടുക്കാത്തയാളാണ്. പത്മ ഇനി സർട്ടിഫിക്കറ്റ് സുരേന്ദ്രന് ഒപ്പിട്ടുകൊടുത്തോട്ടെയെന്നും കെ മുരളീധരന് സർട്ടിഫിക്കറ്റ് നൽകാൻ പത്മജ ആളല്ലെന്നും അദ്ദേഹം പറഞ്ഞു.
പരിഗണനയുടെ പേര് പറഞ്ഞ് പോകാൻ പറ്റിയ പാർട്ടിയാണോ ബി ജെ പിയെന്നും ഷാഫി പറമ്പിൽ ചോദിച്ചു. കോൺഗ്രസ് ആശയങ്ങളിൽ വിശ്വസിക്കുന്നവർക്ക് വീഴാൻ പറ്റിയൊരു കുഴിയല്ല ആ കുഴിയെന്ന് പത്മജ വേണുഗോപാൽ മനസിലാക്കിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
ചന്ദനക്കുറി തൊടാൻ പേടിയായിരുന്നുവെന്ന പത്മജയുടെ പരാമർശത്തോടും ഷാഫി പറമ്പിൽ പ്രതികരിച്ചു. 'ചന്ദനക്കുറി തൊട്ടവരെ സ്‌നേഹത്തോടെ നോക്കുമായിരുന്നു. എന്തൊക്കെയാ കോൺഗ്രസിനെപ്പറ്റി പറയുന്നത്. രമ്യ ഹരിദാസ് നാട്ടിൽ കുറി തൊട്ട് നടക്കുന്നതൊന്നും നിങ്ങൾ കണ്ടിട്ടില്ലേ. നിങ്ങളുടെ കൈയിൽ എത്ര വിഷ്വൽസിലുണ്ട്. രമ്യ ഹരിദാസ് കോൺഗ്രസിലല്ലേ. പത്മജ വേറൊരു പാർട്ടിയിൽ പോകുകയാണെങ്കിൽ പൊക്കോട്ടെ, അവർ എന്ത് വേണമെങ്കിലും ആയിക്കോട്ടെ. സുരേഷ് ഗോപിക്ക് കിട്ടിയതോ കിട്ടാത്തതോ എന്ത് വേണമെങ്കിലും അവർ മേടിച്ചോട്ടെ. പക്ഷേ സ്വന്തം അച്ഛൻ ജയിലിൽ കിടന്ന് പച്ചിലകളും കായ്കളും കൊണ്ട് നിറം കൊടുത്ത ആ മൂവർണത്തെക്കുറിച്ച് ഇങ്ങനെയൊരു വൃത്തികേട് അവർ പറയാൻ പാടില്ലായിരുന്നു. എല്ലാ ഒന്നാം തീയതിയും ഗുരുവായൂരിൽ കണ്ണനെ തൊഴാൻ പോയ കരുണാകരന്റെ മകൾ ഒരു കാരണവശാലും അത് പറയാൻ പാടില്ല. അതൊരു ആത്മനിന്ദയാണ്.'- ഷാഫി പറമ്പിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |