കൊച്ചി: സംസ്ഥാനത്ത് ദിവസവും വില്പന നടത്തുന്ന ലോട്ടറികളുടെ ഒന്നാം സമ്മാനത്തുക ഒരു കോടിയായി വർദ്ധിപ്പിക്കാൻ ലോട്ടറി വകുപ്പ്. കുറഞ്ഞ സമ്മാനത്തുക 100ൽ നിന്ന് 50 രൂപയാക്കും. ടിക്കറ്റുകളുടെ വില 40ൽ നിന്ന് 50 രൂപയായി വർദ്ധിപ്പിച്ചേക്കും. വകുപ്പ് സർക്കാരിന് സമർപ്പിച്ച ശുപാർശയിൽ റംസാന് ശേഷം തീരുമാനമുണ്ടായേക്കും.
വില്പന കൂടുതൽ ആകർഷകമാക്കാനും വരുമാന വർദ്ധനയും ലക്ഷ്യമിട്ടാണ് നീക്കം. നിലവിൽ ഫിഫ്റ്റി - ഫിഫ്റ്റി ലോട്ടറിക്ക് (വില 50 രൂപ) മാത്രമാണ് ഒരു കോടി രൂപ സമ്മാനമുള്ളത്. മറ്റു ടിക്കറ്റുകളുടെ സമ്മാനവും വിലയും ഇതിന് സമാനമായി ഉയർത്തി ഏകീകരിക്കാനാണ് നീക്കം. ബമ്പറുകളുടെ ഒന്നാംസമ്മാനം അതത് സമയത്താണ് തീരുമാനിക്കുന്നത്.
നിലവിൽ വിറ്രുവരവിന്റെ 54 ശതമാനമാണ് സമ്മാനമായി നൽകുന്നത്. ഇത് 58 ശതമാനമായി വർദ്ധിപ്പിക്കും. ടിക്കറ്റുകളുടെ അച്ചടിയും കൂട്ടും. നിലവിൽ അച്ചടിക്കുന്നവയെല്ലാം വിറ്റുതീരുന്നത് കണക്കിലെടുത്താണിത്. കഴിഞ്ഞ ബഡ്ജറ്റിൽ അച്ചടി വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലോട്ടറി സീരീസുകളുടെ എണ്ണം 12ൽ നിന്ന് 15 ആക്കാനും ശുപാർശയുണ്ട്.
ടിക്കറ്റ് സ്കാനിംഗ് മെഷീൻ
സമ്മാനവിതരണം വേഗത്തിലാക്കാൻ ടിക്കറ്റ് സ്കാനിംഗ് മെഷീൻ സ്ഥാപിക്കും
ഇതിലൂടെ കൂടുതൽ ടിക്കറ്റുകൾ കൈകാര്യം ചെയ്യാം, ജീവനക്കാരുടെ ജോലിഭാരം കുറയും
മെഷീനുകളുടെ പ്രോട്ടോടൈപ്പ് തയ്യാറാക്കാൻ കെൽട്രോണിനെ ചുമതലപ്പെടുത്തി
സർക്കാർ ടെക്നിക്കൽ കമ്മിറ്റി അംഗീകരിച്ചാൽ നിർമ്മാണാനുമതി നൽകും
തിരുവനന്തപുരം ജില്ലാ ഓഫീസിലാകും ആദ്യം സ്ഥാപിക്കുക
ലോട്ടറി, നിലവിലെ
ഒന്നാം സമ്മാനം
(ദിവസം, ലോട്ടറി, തുക ക്രമത്തിൽ)
തിങ്കൾ: വിൻ-വിൻ, 75 ലക്ഷം
ചൊവ്വ: സ്ത്രീശക്തി, 75 ലക്ഷം
ബുധൻ: ഫിഫ്റ്റി -ഫിഫ്റ്റി, 1കോടി
വ്യാഴം: കാരുണ്യ പ്ലസ്, 80 ലക്ഷം
വെള്ളി: നിർമ്മൽ, 70 ലക്ഷം
ശനി: കാരുണ്യ, 80 ലക്ഷം
ഞായർ: അക്ഷയ, 70 ലക്ഷം
അച്ചടിക്കുന്ന ടിക്കറ്റുകളുടെ എണ്ണം (ഫിഫ്റ്റി-ഫിഫ്റ്റി ഒഴികെ) - 1.8 കോടി
ഫിഫ്റ്റി - ഫിഫ്റ്റി - 87 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |