വിനീതും തിലകനും മോഹിനിയും പ്രധാന വേഷത്തിലെത്തി 1993 ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു 'ഗസൽ'. പ്രശസ്ത സംവിധായകൻ കമലാണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് 'ഗസൽ' എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം കമൽ വെളിപ്പെടുത്തുന്നത്.
തിയേറ്ററിൽ അധികം ഓടിയില്ലെങ്കിൽ ഗസൽ തന്റെ പ്രിയപ്പെട്ട സിനിമയായിരുന്നുവെന്നും അതിലെ പാട്ടുകൾ വളരെ ഹിറ്റായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിൽകാലത്ത് ടെലിവിഷനിൽ ആ സിനിമ വന്നപ്പോൾ പലരും വിളിച്ചിട്ട് എന്തുകൊണ്ട് ഇത് തിയേറ്ററിൽ ഓടിയില്ലയെന്ന് ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
' ഞാനും ടി എ റസാഖും ഒന്നിച്ച് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഗസൽ. എന്റെ മനസിൽ നേരത്തെ സിനിമയാക്കണമെന്ന് വച്ചിരുന്ന ഒരു കഥയുണ്ടായിരുന്നു. അത് ഞാൻ റസാഖിനോട് പറഞ്ഞപ്പോൾ റസാഖിന്റെ ജിവിത പശ്ചാത്തലത്തിൽ നിന്ന് കുറച്ച് കഥാപാത്രങ്ങളെ എടുത്ത് ഒരു കഥയുണ്ടാകാം എന്നും പറയുന്നു. അങ്ങനെയാണ് ഗസൽ എന്ന സിനിമയുണ്ടാകുന്നത്. മുസ്ലിം പശ്ചാത്തലത്തിൽ ഉള്ള ഒരു പ്രണയകഥ. മലമ്പുഴയിലാണ് ഈ സിനിമയുടെ തിരക്കഥ എഴുതാൻ ഞങ്ങൾ ഒത്തുചേർന്നത്. ആ ദിവസങ്ങളിൽ വേദനിപ്പിക്കുന്ന ചില സംഭവങ്ങൾ ഉണ്ടായിരുന്നു. ബാബറി മസ്ജിദ് തകർത്ത ഒരു കാലമായിരുന്നു അത്. ആ സംഭവം ഞങ്ങളെ സ്വാധീനിച്ചിരുന്നു. ആ സമയത്ത് മുസ്ലിം പശ്ചാത്തലത്തിൽ ഉള്ള കഥ കുഴപ്പമാകുമോയെന്ന ഭയം ആദ്യം ഉണ്ടായിരുന്നു. പിന്നെ ഞങ്ങൾ അതിനെക്കുറിച്ച് ചിന്തിച്ചില്ല. കാരണം കഥയിൽ രാഷ്ട്രീയ കാര്യങ്ങൾ ഒന്നും പറയുന്നില്ല. പിന്നെ കഥയായി മുന്നോട്ട് പോയി. '. - കമൽ പറഞ്ഞു.
ഇതുകൂടാതെ ഗസൽ സിനിമയുടെ ഷൂട്ട് സമയത്ത് നേരിട്ട ഒരു സംഭവത്തെ കുറിച്ചു അദ്ദേഹം വിശദീകരിച്ചിരുന്നു.ഗസൽ സിനിമയ്ക്കായി പള്ളിയുടെ സെറ്റ് ഇട്ടിരുന്നു. പ്രശസ്ത ആർട്ട് ഡയറക്ടറായ കൃഷ്ണ മൂർത്തി മലപ്പുറത്തെ പെരിന്തൽ മണ്ണയിലാണ് സെറ്റ് ഇട്ടത്. എന്നാൽ ഇത് പൊളിക്കാൻ അവിടെയുള്ളവർ സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
'പെരിന്തൽ മണ്ണയിലെ ഒരു കുന്നിന്റെ മുകളിലാണ് പള്ളി സെറ്റ് ഇട്ടിരിക്കുന്നത്. അത് കണ്ടാൽ ബാബറി മസ്ജിദിന്റെ രൂപസാദൃശ്യം ഉണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് സെറ്റ് പൊളിക്കാൻ പോയപ്പോൾ അവിടെയുള്ള കുറച്ച് യുവാക്കൾ ഇത് പൊളിക്കാൻ സമ്മതിച്ചില്ല. ആ സമയത്ത് ബാബറി മസ്ജിദ് തകർത്ത് അതുമായി ബന്ധപ്പെട്ട പ്രശ്നം ഇന്ത്യയിൽ മുഴുവനായി അലയടിക്കുകയായിരുന്നു. ഇത് സംഘർഷാവസ്ഥയിലായപ്പോൾ കൃഷ്ണ മൂർത്തി എന്റെ അടുത്ത് വന്ന് കാര്യം പറഞ്ഞു. പിന്നെ ഞാനും റസാഖും പോയി അവരുമായി സംസാരിച്ചു. ഈ കഥയിൽ ബബറി മസ്ജിദ് പൊളിച്ചതുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് മനസിലാക്കിയാണ് സെറ്റ് പൊളിച്ചത്'. - കമൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |