തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടുത്ത ഘട്ടം അടുത്ത അക്കാദമിക വർഷം നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തുകയായിരുന്നു മന്ത്രി. ശുപാർശകൾ നടപ്പാക്കും മുമ്പ് എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്തും. ഖാദർ കമ്മിറ്റി ശുപാർശ ചെയ്തവയിൽ എല്ലാവർക്കും സ്വീകാര്യമായതാണ് നടപ്പാക്കുക. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട. ആർക്കും തൊഴിൽ നഷ്ടമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
'പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു കുടക്കീഴിൽ എന്ന ആശയം നടപ്പാക്കുന്നതിനായാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ പുതിയ ബഹുനില മന്ദിരം നിർമിച്ചത്. സർക്കാരിന്റെ നയപരമായ തീരുമാനം എന്നത് മൈനസ് 2 മുതൽ പ്ലസ് 2 വരെ ഒരു വകുപ്പാക്കി മാറ്റി സ്കൂളുകളുടെ ഏകോപനം സാദ്ധ്യമാക്കുക എന്നതാണ്. ഖാദർ കമ്മിറ്റിയുടെ ശുപാർശയും അതുതന്നെയാണ്.
2013ൽ കെട്ടിട നിർമ്മാണം ആരംഭിച്ചുവെങ്കിലും പുതിയ സർക്കാരിന്റെ വരവോടെ 2019ൽ ഒരു പുതിയ ദിശാബോധം കൈവരിക്കുകയും കെട്ടിടത്തിന്റെ പ്രവർത്തനം ദ്രുതഗതിയിലാക്കുകയും ചെയ്തു. അഞ്ച് നിലകളുള്ള ഈ കെട്ടിടത്തിൽ സെക്കന്ററി തലം വരെയുള്ള വിഭാഗങ്ങൾ, ഹയർ സെക്കൻഡറി വിഭാഗം, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.
സർക്കാർ ഓഫീസുകളിൽ നിന്നും നൽകുന്ന സേവനങ്ങൾ സുതാര്യതയോടും, വേഗത്തിലും നൽകുക എന്ന ലക്ഷ്യത്തോടെയും സർക്കാർ ഓഫീസുകളിൽ പേപ്പർരഹിത അന്തരീക്ഷം സ്ഥാപിക്കുന്നതിനും ആവിഷ്കരിച്ച ഇ - ഓഫീസ് സംവിധാനം നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലും നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൂർണ്ണമായും പേപ്പർ രഹിത ഓഫീസായിട്ടാണ് ഈ കെട്ടിടം വിഭാവനം ചെയ്തിട്ടുള്ളത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇത്തരം സ്ഥാപനങ്ങളെയെല്ലാം നിയന്ത്രിക്കുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അത്യാധുനിക സൗകര്യത്തിലേയ്ക്ക് മാറുക എന്ന സർക്കാരിന്റെ ഇച്ഛാശക്തിയാണ് ഈ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനത്തിലൂടെ വെളിവാകുന്നത്'- മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |