ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ സ്റ്റേ ചെയ്യണമെന്ന് ആവശ്യം സുപ്രീംകോടതി തള്ളി. ഹർജിയിൽ കേന്ദ്രത്തിന് മറുപടി നൽകാൻ മൂന്ന് ആഴ്ച സമയം അനുവദിച്ച് സുപ്രീംകോടതി. ഏപ്രിൽ ഒമ്പതിന് ഹർജികൾ വീണ്ടും പരിഗണിക്കും. ആരുടെയും പൗരത്വം റദ്ദാക്കുന്നില്ലെന്നും മുൻ വിധിയോടുള്ള ഹർജികളാണ് കോടതിക്ക് മുന്നിലുള്ളതെന്നും കേന്ദ്രം വാദിച്ചു. നാല് വർഷത്തിന് ശേഷമാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയതെന്ന് മുസ്ലീം ലീഗിന് വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു.
ആർക്കെങ്കിലും പൗരത്വം കിട്ടിയാൽ ഹർജികൾ നിലനിൽക്കില്ല. അതിനാൽ സ്റ്റേ നൽകിയ ശേഷം വിശദമായ വാദം ഏപ്രിലിൽ കേൾക്കണമെന്നും സിബൽ ചോദിച്ചു. എന്നാൽ മൂന്ന് മാസം നീണ്ടുനിൽക്കുന്ന നടപടിയാണെന്നും സ്റ്റേ നൽകിയാൽ ആ സാഹചര്യത്തിൽ അഭയാർത്ഥികളുടെ അവകാശം ലംഘിക്കപ്പെടുമെന്നും കേന്ദ്രം വാദിച്ചു. തുടർന്നാണ് സ്റ്റേ വേണമെന്ന് അപേക്ഷകളിൽ ഏപ്രിൽ ഒമ്പതിന് വാദം കേൾക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതുവരെ പൗരത്വം നൽകില്ലെന്ന് കേന്ദ്രം ഉറപ്പു നൽകിയിട്ടില്ല.
അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരളവും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കൂടാതെ ഭേദഗതിക്കെതിരേ നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരമുള്ള സ്യൂട്ട് ഹർജിയാണ് നൽകിയത്. ഭരണഘടനയുടെ പതിനാലാം അനുച്ഛേദപ്രകാരമുള്ള തുല്യതയുടെ ലംഘനമാണ് ഭേദഗതിയെന്നും മുസ്ലിങ്ങളോട് നിയമത്തിലൂടെ വിവേചനമുണ്ടാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം ലീഗും ഹർജി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |