തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും കലാകാരനുമായ ആർഎൽവി രാമകൃഷ്ണനെതിരെയുള്ള അധിക്ഷേപ പരാമർശം തുടർന്ന് കലാമണ്ഡലം സത്യഭാമ. ഒരു മര്യാദയും മാനദണ്ഡവുമില്ല. ഞാൻ എന്റെ സ്വന്തം അഭിപ്രായം പറഞ്ഞു. അതിനിയും തുടരുമെന്നും അവർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഇടയ്ക്ക് മാദ്ധ്യമപ്രവർത്തകരോട് ദേഷ്യപ്പെടുകയും ചെയ്തു.
'ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. ആരുടെയും പേരാേ ജാതിയോ പറഞ്ഞിട്ടില്ല. രാമകൃഷ്ണനെക്കുറുച്ചാണെന്ന് നിങ്ങൾ തീരുമാനിക്കുന്നതല്ലേ. അറുപത്താറാമത്തെ വയസിൽ എന്റെ അഭിപ്രായം പറയാൻ പാടില്ലെന്ന് വല്ല നിയമവുമുണ്ടോ? ഒരു മര്യാദയും മാനദണ്ഡവുമില്ല. ഞാൻ എന്റെ സ്വന്തം അഭിപ്രായം പറഞ്ഞു. അതിനിപ്പോ എന്തോന്നാ. എനിക്കെതിരെ ഒരു പൊതുവികാരവും ഉയർന്നിട്ടില്ല. എന്നെ എന്തുപറഞ്ഞാലും ഒരു വിരോധവുമില്ല. നിങ്ങളുടെ ആരുടെയും സർട്ടിഫിക്കറ്റ് എനിക്കുവേണ്ട. മോഹിനിയാട്ടം നടത്തുന്നത് മോഹിയാകണം.കറുത്തവർ മേക്കപ്പ് ചെയ്ത് വൃത്തിയാകണം. മോഹിനിയാട്ടത്തിൽ പങ്കെടുക്കാൻ സൗന്ദര്യം വേണം. മത്സരിക്കുന്ന പല കുട്ടികളും മേക്കപ്പ് ഇട്ടാണ് രക്ഷപ്പെടുന്നത്. കറുത്ത കുട്ടികൾക്ക് സൗന്ദര്യമത്സരത്തിൽ സമ്മാനം കിട്ടിയിട്ടുണ്ടോ?. എനിക്കെതിരെ കേസിന് പോകുമെന്ന് ഒരു വ്യക്തി പറഞ്ഞു. കേസിന് പോകട്ടെ. പട്ടിയുടെ വാലിലും ഭരതനാട്യമാ ഇപ്പോ. അറിയോ? -സത്യഭാമ പറഞ്ഞു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആർഎൽവി രാമകൃഷ്ണന്റെ നിറത്തെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും സത്യഭാമ അഭിപ്രായപ്രകടനം നടത്തിയത്. സത്യഭാമയുടെ പ്രതികരണത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചു.
സത്യഭാമയുടെ അധിക്ഷേപം ഇങ്ങനെ
'മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറമാണ്. എല്ലാം കൊണ്ടും കാല് അകത്തിവച്ച് കളിക്കുന്ന ഒരു കലാരൂപമാണ്. ഒരു പുരുഷൻ കാലും കവച്ചുവച്ച് കളിക്കുന്നത് പോലൊരു അരോചകം ഇല്ല. എന്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം കളിക്കുന്ന ആൺകുട്ടികൾക്ക് സൗന്ദര്യം ഉണ്ടായിരിക്കണം. ആൺപിള്ളേരിൽ സൗന്ദര്യം ഉള്ളവർ ഇല്ലേ. ഇവനെ കണ്ടാൽ പെറ്റതള്ള പോലും സഹിക്കില്ല'- കലാമണ്ഡലം സത്യഭാമ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |