ശിവഗിരി: ശ്രീനാരായണഗുരുദേവൻ ശിവഗിരിയിൽ ശാരദാദേവിയെ പ്രതിഷ്ഠിച്ചതിന്റെ വാർഷികം ശ്രീനാരായണധർമ്മമീമാംസ പഠന ശിബിരമായി ഏപ്രിൽ 21, 22, 23 തീയതികളിൽ നടക്കും. ഗുരുദേവ കൃതികളും മറ്റ് ആദ്ധ്യാത്മിക വിഷയങ്ങളും ആധാരമാക്കി ശിവഗിരിയിലെ സന്യാസിമാരും പ്രമുഖ പണ്ഡിതരും പഠന ക്ലാസുകൾ നയിക്കും. ശിവഗിരി പരിഷത്തിന്റെ മുന്നോടിയായി സംസ്ഥാനത്തിനകത്തും പുറത്തും ഗുരുധർമ്മപ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ പരിഷത്തുകൾ ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, ഇടുക്കി ജില്ലകളിൽ സഭ ജില്ലാ മണ്ഡലം യൂണിറ്റ് കമ്മിറ്റി പരിഷത്തുകൾക്ക് തുടക്കംകുറിച്ചു. മറ്റുജില്ലകളിലും തീയതികൾ നിശ്ചയിച്ചിട്ടുണ്ട്. ശിവഗിരിയിലെ പരിഷത്ത് ദിവസവും രാവിലെ മുതൽ രാത്രി വരെ നീളും. ജാതിമതഭേദമെന്യേ ഏവർക്കും പങ്കെടുക്കാമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മപ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക് : 9048455332
വൈക്കം സത്യഗ്രഹത്തിന്
നാളെ നൂറ് വയസ്
സ്വന്തം ലേഖകൻ
കോട്ടയം: സഞ്ചാര സ്വാതന്ത്ര്യത്തിനായി തുടങ്ങി നവോത്ഥാന ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ വൈക്കം സത്യഗ്രഹത്തിന് നാളെ നൂറു വയസ്. 1924 മാർച്ച് 30 മുതൽ 603 ദിവസം നീണ്ട ഐതിഹാസിക സമരത്തെ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവർ വേർതിരിവില്ലാതെ പിന്തുണച്ചു. വൈക്കം ക്ഷേത്രത്തിന് സമീപത്ത് കൂടിയുള്ള സഞ്ചാര സ്വാതന്ത്ര്യത്തിനായി സമര കാഹളം മുഴക്കിയത് എസ്.എൻ.ഡി.പി യോഗം സംഘടനാ സെക്രട്ടറിയായിരുന്ന ടി.കെ.മാധവനാണ്. പിന്നീട് പിറന്നത് ചരിത്രം. ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും ഇ.വി.രാമസ്വാമി നായ്ക്കരും വൈക്കത്ത് എത്തി സമരാവേശം പകർന്നു. നിരന്തരം പീഡനത്തിനിരയായെങ്കിലും സമരക്കാർ പിന്മാറിയില്ല. തിരുവിതാംകൂർ പൊലീസിന്റെ ക്രൂരമർദ്ദനമേറ്റ് മരിച്ച ചിറ്റേടത്ത് ശങ്കുപ്പിള്ളയെ സത്യഗ്രഹത്തിന്റെ രക്തസാക്ഷിയെന്നു വിശേഷിപ്പിക്കാം. മൂവാറ്റുപുഴക്കാരൻ രാമൻ ഇളയതിന്റെ കണ്ണിൽ ചുണ്ണാമ്പെഴുതി കാഴ്ച നശിപ്പിച്ചു. നാരായണൻ നായരെ മുക്കാലിയിൽകെട്ടി അടിച്ചു. പുലയൻ ചോതിയെ തല്ലിച്ചതച്ച് കെട്ടിത്തൂക്കി. വോളന്റിയർ ഇൻസ്പെക്ടർ ശിവശൈലത്തെ ഇഷ്ടികയ്ക്ക് ഇടിച്ചുവീഴ്ത്തി. ഭജന സംഘത്തിൽപ്പെട്ട മുഴുവൻ ധർമ്മ ഭടന്മാർക്കും മർദ്ദനമേറ്റു. കായലോര യോഗ വിവരം ചെണ്ടകൊട്ടി അറിയിച്ച മുത്തുസ്വാമിയുടെ ചെണ്ട തല്ലിപ്പൊളിച്ച് മർദ്ദിച്ചു. ക്രൂരത താണ്ഡവമാടിയിട്ടും സമരക്കാർ പിൻവാങ്ങിയില്ല. അയിത്തം അവസാനിപ്പിക്കുന്നതിനും പൊതുവഴിയിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനും ഇന്ത്യയിൽ ആദ്യം സംഘടിതമായി നടത്തിയ ബഹുജനസമരമായി വൈക്കം സത്യഗ്രഹം ഇടംപിടിച്ചു.
വിവിധ പരിപാടികൾ
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ 603 ദിവസം നീളുന്ന പരിപാടി കഴിഞ്ഞവർഷം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തീരുംവരെ സർക്കാർ പരിപാടികൾ ഇല്ല. കെ.പി.സി.സി വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷക്കമ്മിറ്റി നാളെ രാവിലെ ഒൻപതിന് സത്യഗ്രഹ മെമ്മോറിയൽ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ കോട്ടയം ജില്ലാ കമ്മിറ്റിയും 30ന് ഇണ്ടംതുരുത്തി മനയിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |