SignIn
Kerala Kaumudi Online
Saturday, 27 July 2024 9.53 AM IST

അറബി 10 ദിവസം കൂടുമ്പോൾ ഭക്ഷണവുമായെത്തും, ആറ് മാസത്തിലൊരിക്കൽ ബാർബർ ഷോപ്പിൽ കൊണ്ടുപോകും; നജീബിൽ നിന്ന് ഒരേയൊരു വ്യത്യാസം മാത്രമേയുള്ളൂവെന്ന് അനിൽ

najeeb

കൊല്ലം: 'ആടു ജീവിതം' സിനിമ കണ്ടിറങ്ങിയ കൊല്ലം നീരാവിൽ പിള്ളേത്ത് കിഴക്കതിൽ അനിൽകുമാറിന്റെ (50) മനസിൽ 28 വർഷങ്ങൾക്ക് മുമ്പ് താൻ അനുഭവിച്ച ഒറ്റപ്പെടലിന്റെയും അതിജീവനത്തിന്റെയും ഓർമകൾ ഒരിക്കൽ കൂടി തെളിഞ്ഞു. മരുഭൂമിയിലെ നജീബിന്റെ അനുഭവങ്ങൾ അനിലിന്റേത് കൂടിയായിരുന്നു.

സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കുടുംബത്തെ കരകയറ്റാനാണ് അനിൽ തന്റെ 23-ാം വയസിൽ ബന്ധു വഴി കിട്ടിയ വിസയിൽ ഡ്രൈവിംഗ് ജോലിക്കായി സൗദി അറേബ്യയിലേക്ക് പോകുന്നത്. എന്നാൽ ആടുകളെ പരിപാലിക്കുന്ന ഒറ്റപ്പെട്ടുള്ള നരകജീവിതമാണ് അനിലിനെ അവിടെ കാത്തിരുന്നത്. ഹെസ്സ എന്ന ഗ്രാമത്തിനടുത്തായിരുന്നു ആടു വളർത്തൽ. ചുറ്റും 500 ആടുകളും കണ്ണെത്താ ദൂരത്തോളം മണലാരണ്യവും മാത്രം. പത്തു ദിവസം കൂടുമ്പോൾ ആടുകൾക്കും അനിലിനും ഉള്ള ആഹാരവുമായി അറബി എത്തും.എന്താണ് സംഭവിക്കുന്നതെന്നറിയാതെ കുറേ ദിവസങ്ങൾ കരഞ്ഞു തീർത്തു. മലയാളം മാത്രം അറിയാവുന്ന അനിലിന് ആംഗ്യഭാഷയായിരുന്നു ആദ്യം ആശയവിനിമയത്തിനുള്ള ഏക മാർഗം.

രണ്ട് വർഷം ദുരിത ജീവിതം

ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ രണ്ട് വർഷത്തോളമാണ് ആടുകളുമായി അനിൽ ജീവിച്ചത്.ആറുമാസം കൂടുമ്പോൾ ബാർബർ ഷോപ്പിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് കിട്ടിയ മലയാളം ആഴ്ചപ്പതിപ്പാണ് ഏകാന്തയെ മറികടക്കാൻ ഉപയോഗിച്ച ആദ്യത്തെ ആയുധം. ആടിന് കൊണ്ടുവരുന്ന വെള്ളത്തിൽ വല്ലപ്പോഴും ആരുമറിയാതെ കുളിക്കും. കുബൂസ് എന്ന അറബി റൊട്ടിയും കട്ടൻചായയും മാത്രം കുടിച്ചായിരുന്നു തുടക്കത്തിൽ അതിജീവനം. ചുരുങ്ങിയ അളവിൽ മാത്രമായിരുന്നു വെള്ളം കിട്ടിയിരുന്നത്. നാട്ടിലെത്താൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. തുടർന്ന് സാഹചര്യവുമായി പൊരുത്തപ്പെട്ടു. നാടും വീടും മറന്നു. പൊടിക്കാറ്റും ചൂടും വിഷപാമ്പും തേളും ജീവിതത്തിന്റെ ഭാഗമായി.

ഒറ്റപ്പെടലിനെ മറികടക്കാൻ കവിതയും സിനിമ ഡയലോഗും

മുമ്പ് മനഃപാഠമാക്കിയ കവിത ചൊല്ലിയും സിനിമയിലെ കണ്ടുമറന്ന കോമഡി രംഗങ്ങളിൽ ഡയലോഗുകൾ ഉറക്കെ പറഞ്ഞും അനിൽ ഒറ്റപ്പെടലിനെ മറികടന്നു. രണ്ടു വർഷത്തിന് ശേഷം വിസ കാലാവധി കഴിഞ്ഞ സമയത്താണ് നാട്ടിലേക്ക് എത്തുന്നത്. പിന്നീട് ഒരു മടങ്ങിപ്പോക്കിനെ പറ്റി അനിൽ ചിന്തിച്ചില്ല.നാട്ടിലെത്തി സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിയെടുത്തു. തുടർന്ന് കൊല്ലം കോർപ്പറേഷനിലെ കാന്റീനിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്തു. പതിനെട്ട് വർഷമായി അനിൽ കാന്റീൻ നടത്തുന്നു. അമ്മ:പരേതയായ രമണികുട്ടി,അച്ഛൻ കുഞ്ഞുകൃഷ്ണൻ. ഭാര്യ:മഞ്ജുഷ, മകൾ:ശ്വേത

മരുഭൂമിയിലെ ഏകാന്തതയിലേക്ക് ഉൾവലിഞ്ഞ് പതിയെ ആ ഏകാന്തതയെ ഞാൻ സ്നേഹിച്ചു. ഒരുപക്ഷെ നജീബിൽ നിന്നും ഞാൻ വ്യത്യാസപ്പെട്ടത് അവിടെയാകും.- അനിൽകുമാർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAJEEB, AADU JEEVITHAM, SAUDI ARABIA, ANIL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.