ന്യൂഡൽഹി: പ്രധാന നഗരങ്ങളിൽ നിന്ന് യാത്ര പുറപ്പെടേണ്ട 38 വിമാനങ്ങൾ പൈലറ്റുമാരുടെ കുറവ് കാരണം വിസ്‌താര എയർലൈൻസ് ഇന്ന് രാവിലെ റദ്ദാക്കി. മുംബയില്‍ നിന്ന് പുറപ്പെടുന്ന 15 വിമാനങ്ങളും ഡല്‍ഹിയില്‍ നിന്നുള്ള 12 വിമാനങ്ങളും ബംഗളൂരുവില്‍ നിന്നുള്ള 11 വിമാനങ്ങളുമാണ് റദ്ദാക്കിയത്.
ജീവനക്കാരുടെ കുറവ് ഉൾപ്പെടെ വിവിധ കാരണങ്ങളാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിസ്‌താരയുടെ പല വിമാനങ്ങളും റദ്ദാക്കുന്നുണ്ടായിരുന്നു. ഇനിയും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് എയർലൈൻ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിലും പറഞ്ഞിട്ടുണ്ട്. ഇന്നലെ മാത്രം 50 വിസ്‌താര വിമാനങ്ങൾ റദ്ദാക്കുകയും 160 എണ്ണം വൈകുകയും ചെയ്‌തിരുന്നു.
'ചില സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം ഞങ്ങൾ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം താൽക്കാലികമായി കുറയ്‌ക്കാൻ തീരുമാനിച്ചു. തടസങ്ങൾ നേരിട്ടതിന് യാത്രക്കാരോട് ക്ഷമ ചോദിക്കുന്നു.' - എന്നാണ് പ്രസ്താവനയിൽ പറഞ്ഞിട്ടുള്ളത്. ഇതുമൂലം ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനായി ഞങ്ങളുടെ സംഘം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. എന്നാൽ, എത്ര വിമാനങ്ങൾ റദ്ദാക്കുമെന്നതിനെക്കുറിച്ച് വിശദാംശങ്ങളൊന്നും ഇതിൽ നൽകിയിട്ടില്ല.
ദീര്‍ഘനേര കാത്തിരിപ്പും അസൗകര്യവും ഒഴിവാക്കുന്നതിന് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എയര്‍ലൈനുമായി ബന്ധപ്പെട്ട ശേഷം വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാനും യാത്രക്കാര്‍ക്ക് വിസ്താര നിർദേശം നൽകി. എല്ലാം ഉടൻ പഴയതുപോലെ ആക്കുമെന്നും വിസ്താര അറിയിച്ചു. പുതുക്കിയ ശമ്പള ഘടനയാണ് പൈലറ്റുമാര്‍ ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |