SignIn
Kerala Kaumudi Online
Saturday, 26 July 2025 12.35 AM IST

പുലിമുരുകനിൽ എന്ത് മനോഹരമായാണ് ലാലിനൊപ്പം ഫൈറ്റ് ചെയ‌്തത്, മലയാള സിനിമയ‌്ക്കും നഷ്‌‌ടമാണ് ടിടിഇ വിനോദിന്റെ വിയോഗം

Increase Font Size Decrease Font Size Print Page
tte-vinod-in-pulimurugan

കൊച്ചി: ടിടിഇ വിനോദിന്റെ കൊലപാതകം സിനിമാക്കാർക്ക് കൂടി വലിയ വേദനയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ഇന്ത്യൻ റെയിൽവേയിലെ ജോലിക്കൊപ്പം അഭിനയത്തേയും ഒരുപോലെ ഇഷ്‌ടപ്പെട്ടിരുന്ന കലാകാരനായിരുന്നു വിനോദ്. സിനിമാക്കാർക്കിടയിൽ 'മലയാള സിനിമയുടെ സ്വന്തം ടിടിഇ' എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. കണ്ണൻ എന്നും പലരും വിളിച്ചിരുന്നു. സ്‌കൂൾ കാലം മുതൽ അഭിനയത്തിൽ തത്പരനായിരുന്ന അദ്ദേഹം സംവിധായകൻ ആഷിഖ് അബുവിന്റെ സഹപാഠിയായിരുന്നു.

ആഷിഖ് സംവിധാനം ചെയ‌്ത മമ്മൂട്ടി ചിത്രം ഗ്യാംഗ്സ്‌റ്ററിലൂടെയായിരുന്നു വിനോദിന്റെ സിനിമാ ആരങ്ങേറ്റം.

മമ്മൂട്ടിയുടെ ഗുണ്ടാ സംഘത്തിലെ പ്രധാനിയായ വേഷം. തുടർന്ന് മംഗ്ലീഷ്, ഹൗ ഓൾഡ് ആർ യു, അച്ഛാദിൻ, രാജമ്മ @ യാഹൂ, പെരുച്ചാഴി, മിസ്റ്റർ ഫ്രോഡ്, കസിൻസ്, വിക്രമാദിത്യൻ, ഒപ്പം, പുലിമുരുകൻ തുടങ്ങി നിരവധി സിനിമകളിൽ വിനോദ് അഭിനയിച്ചു.

ഇതിൽ പുലിമുരുകനിലെ ഫൈറ്റ് സീനിൽ മോഹൻലാലിനൊപ്പം ശ്രദ്ധിക്കപ്പെടുന്ന സീനിൽ തന്നെ എത്തി. പീറ്റർ ഹെയ്‌ൻ ചിട്ടപ്പെടുത്തിയ ഏറെ ദുഷ്‌ടകരമായ ആ ഫൈറ്റ് സീനിൽ മോഹൻലാലിനൊപ്പം വിനോദ് കട്ടയ‌്ക്ക് തന്നെ ഫൈറ്റ് ചെയ‌്തു. മർഫി ദേവസ്സി സംവിധാനം ചെയ‌്ത നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിലെ രാഷ്‌ട്രീയക്കാരന്റെ വേഷം വിനോദിന് വളരെ നല്ല അഭിപ്രായമാണ് നേടിക്കൊടുത്തത്.

സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ വിനോദിന് ആദരാഞ്ജലികൾ

Posted by Mohanlal on Tuesday 2 April 2024

നല്ല നിലാവുള്ള രാത്രി എന്ന എന്റെ ആദ്യ സിനിമയിൽ അഭിനയിച്ച വിനോദ് എന്ന നടൻ കൊല്ലപ്പെട്ടിരിക്കുന്നു... ഇന്ത്യൻ റെയിൽവേയിലെ ടി. ടി ആർ. ആയിരുന്ന അദ്ദേഹത്തെ ഒരു ഇതര സംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.......അതീവ ദുഃഖത്തോടെ ആദരാഞ്ജലികൾ നേരുന്നു

Posted by Murphy Devasy on Tuesday 2 April 2024

''നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തി ആയിരുന്നു വിനോദ്. രണ്ടു മാസം മുൻപ് എന്റെ പപ്പയ്ക്ക് കണ്ണൂർ പോകേണ്ട ഒരു ആവശ്യം വന്നപ്പോൾ അദ്ദേഹം ആണ് ടിക്കറ്റ് എടുത്ത് തന്നത്. അദ്ദേഹത്തിന്റെ അടുത്ത് തന്നെ ടിക്കറ്റ് എടുത്തു തരികയും ഭക്ഷണം വാങ്ങിക്കൊടുക്കുകയും ചെയ്തു. ഇന്നലെ ടിവിയിൽ ഈ വാർത്ത കണ്ടപ്പോൾ ഞാൻ പെട്ടെന്ന് ഞെട്ടിപ്പോയി''-നിർമ്മാതാവ് സാന്ദ്രാ തോമസിന്റെ പ്രതികരണം.

with-joju

ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് ടിടിഇ വിനോദിനെ ഓടുന്ന ട്രെയിനിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയത്. എതിർദിശയിൽ വരികയായിരുന്ന ട്രെയിൻ കയറിയിറങ്ങി ദാരുണമായായിരുന്നു അന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശി രജനീകാന്തിനെ പാലക്കാട് ആർ.പി.എഫ് പിടികൂടി. ഇന്നലെ വൈകിട്ട് എട്ടോടെ തൃശൂരിനും വടക്കാഞ്ചേരിക്കും ഇടയിൽ വെളപ്പായ ഓവർബ്രിഡ്‌ജിന് സമീപമായിരുന്നു സംഭവം. രജനീകാന്ത് നല്ലവണ്ണം മദ്യപിച്ചിരുന്നതായി യാത്രക്കാർ പറഞ്ഞു.

എറണാകുളം പാറ്റ്ന എക്സ്പ്രസിൽ എസ് 11 സ്ളീപ്പർ കോച്ചിൽ വാതിലിനടുത്ത് നിന്ന് യാത്രചെയ്ത രജനീകാന്തിന്റെ കൈയിൽ ടിക്കറ്റില്ലായിരുന്നു. ഇത് ചോദ്യം ചെയ്ത വിനോദുമായി വാക്കുതർക്കത്തിലായി. ഇതിനിടെ പിടിച്ചുതള്ളുകയായിരുന്നു. വിനോദ് ട്രാക്കിലേക്ക് വീണ് തൃശൂരിലേക്ക് വരികയായിരുന്ന ട്രെയിനിന് അടിയിൽപ്പെട്ടു. ബാഗും പുസ്തകവും ഷൂവും പേനയും തിരിച്ചറിയൽ കാർഡും ട്രാക്കിൽ കണ്ടെത്തി.

യാത്രക്കാർ ഉടനെ വിവരം തൃശൂർ ആർ.പി.എഫിനെ അറിയിച്ചു. പാലക്കാട് ആർ.പി.എഫിനും വിവരം നൽകി. പാലക്കാട് എത്തിയയുടൻ രജനീകാന്തിനെ പിടികൂടി. ഇയാളെ തൃശൂർ ആർ.പി.എഫിന് കൈമാറി.

rajnikanth

വിനോദിനോട് രജനീകാന്ത് കയർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾ ഏറെയുള്ള ട്രെയിനാണിത്. വൻതിരക്കുമുണ്ടായിരുന്നു. എ.സി കമ്പാർട്ടുമെന്റിൽ ടിക്കറ്റില്ലാതെ കയറുന്നതും ഈ ട്രെയിനിൽ പതിവാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വന്ന ശേഷമാണ് വിനോദിന്റെ മൃതദേഹം മാറ്റിയത്. എറണാകുളം സൗത്ത് സ്റ്റേഷനിലെ ടിടിഇയായ വിനോദ് വരാപ്പുഴ മഞ്ഞുമ്മലാണ് താമസം. ഒന്നര മാസം മുമ്പാണ് എറണാകുളത്ത് ചാർജ്ജെടുത്തത്.

TAGS: TTE VINOD, PULIMURUGAN FIGHT, VINOD DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.