തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് 10 സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചു. ഇതോടെ സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു. 20 ലോക്‌സഭാ മണ്ഡലങ്ങളിലായി ആകെ 194 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്.
ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ കോട്ടയത്താണ്, 14 പേർ. ഏറ്റവും കുറവ് ആലത്തൂരും. 5 പേരാണ് ആലത്തൂരിൽ മത്സരരംഗത്തുള്ളത്.
പത്രിക പിൻവലിക്കാനുള്ള അവസാനദിവസമായ ഇന്ന് വടകരയിലെ കോൺഗ്രസ് വിമതൽ അബ്‌ദുൾ റഹീം പത്രിക പിൻവലിച്ചു. നരിപ്പറ്റ മണ്ഡലം കോൺഗ്രസ് ഭാരവാഹിയായിരുന്നു അബ്ജുൾ റഹീം. ഇടുക്കി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയിരുന്ന മനേഷ് കഴിഞ്ഞ ദിവസം പത്രിക പിൻവലിച്ചിരുന്നു. മാവേലിക്കരയിലും തൃശൂരും ഒരാൾ വീതം പത്രിക പിൻവലിച്ചു. അതേസമയം മാവേലിക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ രണ്ട് അപരൻമാരും പത്രിക പിൻവലിച്ചില്ല. തൃശൂരിൽ സ്വതന്ത്രനായി പത്രിക നൽകിയ കെ.ബി. സജീവാണ് പത്രിക പിൻവലിച്ചത്.
വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്ക് മൂന്ന് അപരസ്ഥാനാർത്ഥികളുണ്ട്. യു.ഡി.എഫിന്റെ ഷാഫി പറമ്പിലിന് രണ്ട് അപരൻമാരുണ്ട്. കോഴിക്കോട് മണ്ഡലത്തിൽ എം.കെ. രാഘവനും എളമരം കരീമിനും മൂന്നുവീതം അപരസ്ഥാനാർത്ഥികളുണ്ട്. എറ്റവും കൂടുതൽ വനിതാ സ്ഥാനാർത്ഥികൾ വടകരയിലാണ് ഉള്ളത്. നാലുപേരാണ് ഇവിടെ മത്സരിക്കുന്നത്. എന്നാൽ കണ്ണൂർ, മലപ്പുറം, തൃശൂർ, കോട്ടയം, മാവേലിക്കര മണ്ഡലങ്ങളിൽ വനിതാ സ്ഥാനാർത്ഥികൾ ഇല്ല.
ലോക്സഭ മണ്ഡലം തിരിച്ച് നിലവിലുള്ള സ്ഥാനാര്‍ത്ഥികളുടെ എണ്ണം:
തിരുവനന്തപുരം 12(പിന്‍വലിച്ചത് 1), ആറ്റിങ്ങല്‍ 7(0), കൊല്ലം 12(0), പത്തനംതിട്ട 8(0), മാവേലിക്കര 9(1), ആലപ്പുഴ 11(0), കോട്ടയം 14(0), ഇടുക്കി 7(1), എറണാകുളം 10(0), ചാലക്കുടി 11(1), തൃശൂര്‍ 9(1), ആലത്തൂര്‍ 5(0), പാലക്കാട് 10(1), പൊന്നാനി 8(0), മലപ്പുറം 8(2), വയനാട് 9(1), കോഴിക്കോട് 13(0), വടകര 10(1), കണ്ണൂര്‍ 12(0), കാസര്‍കോട് 9(0).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |