തിരുവനന്തപുരം: മതവിദ്വേഷം സൃഷ്ടിക്കും വിധം സംസ്ഥാന സിലബസിലെ പാഠപുസ്തകത്തിനെതിരെ എക്സിൽ വ്യാജപ്രചാരണം. മിസ്റ്റർ സിൻഹ എന്ന പേരിൽ എക്സിൽ പ്രദർശിപ്പിച്ചിട്ടുള്ള പാഠപുസ്തകത്തിന്റെ ചിത്രവും ഉള്ളടക്കവും ഹിന്ദു മുസ്ലിം വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയും വിദ്വേഷവും വളർത്തുന്നതാണ്. എന്നാൽ ഇത്തരമൊരു പാഠപുസ്തകം സംസ്ഥാനത്തെ സ്കൂളുകളിൽ പഠിപ്പിക്കുന്നില്ല. മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശത്തെത്തുടർന്ന് വിദ്യാഭ്യാസവകുപ്പ് ഡി.ജി.പിക്കു ഇതു സംബന്ധിച്ച് പരാതി നൽകി.
കേരളത്തെക്കുറിച്ച് വെറുപ്പ് പരത്താനുള്ള ശ്രമമാണിതെന്നും എക്സിലെ ഉള്ളടക്കം നീക്കം ചെയ്ത് പോസ്റ്റിന്റെ സ്രഷ്ടാവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
മിസ്റ്റർ സിൻഹ പ്രചരിപ്പിച്ചിരിക്കുന്ന ഒരു ചിത്രത്തിലുള്ളത് ഇരുസമുദായങ്ങളിലുള്ള രണ്ടു പലഹാരക്കച്ചവടക്കാരാണ് . ആരിൽ നിന്ന് പലഹാരം വാങ്ങുമെന്ന ചോദ്യവുമായാണ് ഈ പാഠഭാഗം തുടങ്ങുന്നത്. രണ്ടു വിഭാഗങ്ങളിലെ കുട്ടികളുടെ ശുചിത്വശീലങ്ങൾ ഉദാഹരണമാക്കി വിദ്വേഷമുണ്ടാക്കുന്ന മറ്റൊരു പാഠഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരള സർക്കാർ ഇരുവിഭാഗങ്ങളെയും വിവേചനത്തോടെ അവതരിപ്പിച്ചാണ് സ്കൂളിൽ പഠിപ്പിക്കുന്നതെന്നും കമ്മ്യൂണിസ്റ്റുകാർ കുട്ടികളെ മസ്തിഷ്കപ്രക്ഷാളനം നടത്തുന്നെന്നുമാണ് മിസ്റ്റർ സിൻഹ പ്രചരിപ്പിക്കുന്നത്. 20 ലക്ഷത്തിലേറെ പേർ പോസ്റ്റ് കണ്ടുകഴിഞ്ഞു. 'മോദിയുടെ കുടുംബാംഗം' എന്നാണ് എക്സിൽ മിസ്റ്റർ സിൻഹ വിശേഷിപ്പിച്ചിരിക്കുന്നത്.
പി.കെ. ബിജുവിനെ ഇ.ഡി
വീണ്ടും ചോദ്യം ചെയ്തു
കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എം.പിയുമായ പി.കെ. ബിജുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ വീണ്ടും ചോദ്യം ചെയ്തു.
രാവിലെ 11നാരംഭിച്ച ചോദ്യം ചെയ്യൽ രാത്രി വരെ നീണ്ടു. മൂന്നാം തവണയാണ് ബിജുവിനെ ചോദ്യം ചെയ്യുന്നത്. ബിജുവിന് അഞ്ചുലക്ഷം രൂപ നൽകിയെന്ന് കരുവന്നൂർ തട്ടിപ്പുകേസിലെ ഇടനിലക്കാരൻ പി. സതീഷ്കുമാർ ഇ.ഡിക്ക് മൊഴി നൽകിയിരുന്നു. ബാങ്ക് തട്ടിപ്പ് അന്വേഷിക്കാൻ സി.പി.എം നിയോഗിച്ച കമ്മിഷൻ അംഗവുമായിരുന്നു ബിജു. ഇതു സംബന്ധിച്ച വിവരങ്ങളാണ് ഇ.ഡി ബിജുവിനോട് ആവശ്യപ്പെടുന്നത്.
സി.പി.എം ആസ്തി:
അന്വേഷണം
വ്യാപിപ്പിച്ചേക്കും
തൃശൂർ: ബാങ്ക് ഒഫ് ഇന്ത്യയിലെ അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആസ്തികളും മറ്റ് അക്കൗണ്ടുകളും സംബന്ധിച്ച് ആദായനികുതി വകുപ്പ് അന്വേഷണം വ്യാപിപ്പിച്ചേക്കും. കരുവന്നൂർ സഹകരണ ബാങ്കിലടക്കം എൺപതിലധികം അക്കൗണ്ടും 101 സ്ഥാവര, ജംഗമ സ്വത്തുക്കളുമുള്ളത് സി.പി.എം മറച്ചുവച്ചതായി ഇ.ഡി കണ്ടെത്തിയിരുന്നു. ആദായ നികുതി വകുപ്പിന് നൽകിയ കണക്കിൽ കാണിച്ചത് ഒരു കെട്ടിടം മാത്രമാണ്. ഏഴ് വസ്തുക്കൾ വിറ്റെന്നാണ് വിവരം. ബാങ്ക് ഒഫ് ഇന്ത്യയിലെ മരവിപ്പിച്ച അക്കൗണ്ടിന്റെ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ രഹസ്യ അക്കൗണ്ടുകളും ആസ്തികളും കണ്ടെത്തിയാൽ അവയുടെ സ്രോതസും വെളിപ്പെടുത്തേണ്ടി വരും. അന്വേഷണം പൂർത്തിയാകുംവരെ മരവിപ്പിച്ച അക്കൗണ്ട് പ്രവർത്തനക്ഷമമാക്കില്ലെന്നാണ് വിവരം. വിവിധ അക്കൗണ്ടുകളിലായി 25 കോടിയിലധികം നിക്ഷേപിച്ചിട്ടുണ്ടെന്ന് ഇ.ഡി തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ട്. വിവരങ്ങൾ ആദായനികുതി വകുപ്പിനും കൈമാറി.
എൻട്രൻസ് പരീക്ഷയ്ക്കായി 140 ലാപ്ടോപ്പും 300 ക്യാമറയും
തിരുവനന്തപുരം: ഇക്കൊല്ലം മുതൽ ഓൺലൈനായി നടത്തുന്ന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയ്ക്കായി 140 ലാപ്ടോപ്പുകളും 300 വെബ് ക്യാമറകളും 300 ബയോമെട്രിക് സ്കാനറുകളും വാങ്ങാൻ എൻട്രൻസ് കമ്മിഷണർക്ക് സർക്കാർ 2.08കോടി രൂപ അനുവദിച്ചു. കേന്ദ്രത്തിന്റെ പോർട്ടലിൽ നിന്നായിരിക്കണം വാങ്ങേണ്ടത്. കോളേജുകളിലെ കമ്പ്യൂട്ടറുകളും പരീക്ഷയ്ക്ക് ഉപയോഗിക്കും.
സൈനിക - കേന്ദ്രീയ വിദ്യാലയങ്ങളിൽ
മലയാളം മിഷൻ ഭാഷ പഠിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെയും സൈനിക സ്കൂളുകളിലെയും കുട്ടികളെ മലയാളം മിഷൻ ഭാഷ പഠിപ്പിക്കും. വിവിധ കേന്ദ്രീയ വിദ്യാലയങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ ചുമതല മലയാളം മിഷനെ ഏൽപ്പിച്ചത്.
സ്കൂളുകളിൽ കുട്ടിമലയാളം എന്ന ക്ളബ് രൂപീകരിച്ചാണ് ആഴ്ചയിൽ രണ്ട് പീരിയഡ് വീതം മലയാളം പഠിപ്പിക്കുന്നത്. മലയാളം മിഷൻ പ്രവാസികൾക്ക് മാത്രമായി നൽകിയിരുന്ന നീലക്കുറിഞ്ഞി എന്ന കോഴ്സാണ് കേന്ദ്രീയ - സൈനിക സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നത്.
പത്താക്ളാസ് തുല്യതാ പരീക്ഷയായ നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ളോമ കോഴ്സാണ്.
പത്താംക്ലാസ് പാസാകുന്നതോടെ മലയാളം മിഷൻ കുട്ടികൾക്ക് പ്രത്യേകം സർട്ടിഫിക്കറ്റും നൽകും. നീലക്കുറിഞ്ഞി പരീക്ഷ നടത്തുന്നത് പൊതുവിദ്യാഭ്യാസ വകുപ്പാണ്. പരീക്ഷയ്ക്ക് പ്രത്യേകം ഫീസടയ്ക്കണം. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാളം പഠിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ 2017ൽ നിയമം പാസ്സാക്കിയെങ്കിലും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ പല സ്കൂളുകളും ഇത് നടപ്പാക്കിയിരുന്നില്ല. വിശദവിവരങ്ങൾക്ക് ഫോൺ- 72935 75138, 80789 20247, ഇ- മെയിൽ - malayalammissionkerala01@gmail.com
ഒൻപതാംക്ളാസുകാർക്കും
സേ പരീക്ഷ
തിരുവനന്തപുരം: ഒന്ന് മുതൽ എട്ട് വരെ ഓൾ പാസും പത്താംക്ളാസിലേക്ക് പ്രവേശനത്തിന് അർഹത ലഭിക്കാത്ത ഒൻപതാംക്ളാസുകാർക്ക് സേ പരീക്ഷയ്ക്ക് അവസരവും നൽകാൻ തീരുമാനം. മേയ് പത്തിനകം സ്കൂൾതലത്തിൽ ചോദ്യപേപ്പർ തയാറാക്കിയാണ് സേ പരീക്ഷ നടത്തുന്നത്. സേ പരീക്ഷയിൽ വിജയിക്കുന്നവർക്കേ പത്തിലേക്ക് പ്രൊമോഷൻ ലഭിക്കൂ. മൂന്ന് വിഷയങ്ങളിൽ വരെ പരാജയപ്പെട്ട കുട്ടികൾക്കായിരിക്കും സേ പരീക്ഷ. മതിയായ കാരണങ്ങളാൽ പരീക്ഷയെഴുതാൻ കഴിയാതിരുന്ന ഒന്ന് മുതൽ എട്ട് വരെ ക്ളാസുകാർക്ക് സ്കൂൾതലത്തിൽ ചോദ്യപേപ്പർ തയാറാക്കി പരീക്ഷ നടത്തണം.
അതേസമയം, ഒന്ന് മുതൽ ഒമ്പതുവരെ ക്ളാസുകളിലെ കുട്ടികളുടെ വിജ്ഞാനശേഷി ഉറപ്പാക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പഠനപിന്തുണാ പരിപാടി പുരോഗമിക്കുന്നു. എസ്.സി.ഇ.ആർ.ടി തയ്യാറാക്കിയ മാർഗരേഖ അനുസരിച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ കുട്ടികളുടെ വീടുകളിലെത്തി പഠനപിന്തുണ ഉറപ്പാക്കാനാണ് അദ്ധ്യാപകർക്കുള്ള നിർദ്ദേശം. മേയ് അവസാനം വാർഷികപരീക്ഷാ മാതൃകയിൽ നിലവാര പരീക്ഷ നടത്തും. നിശ്ചിത നിലവാരം കൈവരിക്കാതെ അടുത്ത ക്ളാസിലെത്തുന്ന കുട്ടിക്ക് പഠന ക്ളേശം ഒഴിവാക്കാനാണിത്.
സ്കോറിന്റെ അടിസ്ഥാനത്തിൽ കുട്ടിക്ക് പിന്തുണ നൽകും. ഒന്ന് മുതൽ എട്ടുവരെ ക്ളാസുകളിൽ ഇ, ഒൻപതാം ക്ളാസിൽ ഡി, ഇ ഗ്രേഡുകൾ നേടിയ കുട്ടികൾക്കായാണ് പദ്ധതി.
ശിവഗിരിയിൽ അവധിക്കാല ക്യാമ്പ്
ഇന്ന് സമാപിക്കും
ശിവഗിരി : വിദ്യാർത്ഥികൾക്കായി ശിവഗിരി മഠത്തിൽ നടന്നുവരുന്ന അവധിക്കാല പഠനക്യാമ്പ് ഇന്ന് സമാപിക്കും. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുളള 8 മുതൽ 12ാം ക്ലാസ് വരെയുളള വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്.
ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുൻ ട്രഷറർ സ്വാമി വിശാലാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, ഗുരുധർമ്മപ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു.
ഇന്ന് സമാപന സമ്മേളനം ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്യും. ട്രഷറർ സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിക്കും. പഠിതാക്കൾക്കൊപ്പം രക്ഷിതാക്കളും സമാപനച്ചടങ്ങിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |