തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടിയത് 1373പേർ. 294 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1079 പേരുടെ അന്തിമഫലം ലഭിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ച ഒരാളും ലക്ഷണങ്ങളോടെയെത്തിയ 5 പേരും മരിച്ചു.
ഇടയ്ക്കിടെ വേനൽ മഴ പെയ്യുന്നതിനാൽ ഡെങ്കിപ്പനി കൂടാതെ കൊതുകുജന്യ രോഗങ്ങളായ ചിക്കുൻഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ രോഗങ്ങളും പടരാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കൊതുകുകടി ഏൽക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. ഡെങ്കിപ്പനി ബാധിച്ചാൽ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് പെട്ടെന്ന് കുറയാൻ സാദ്ധ്യതയുള്ളതിനാൽ ആരംഭത്തിൽതന്നെ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണം.
ഇടയ്ക്കിടെയുള്ള വേനൽമഴ വില്ലൻ
ഇടയ്ക്കിടെ പെയ്യുന്ന വേനൽ മഴ കാരണം രോഗവ്യാപന സാദ്ധ്യതയുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
കൊതുകിൽ നിന്നും സംരക്ഷണം നേടുക എന്നതാണ് പോംവഴി. വീട്, സ്ഥാപനങ്ങൾ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേൽക്കൂരകളിലും പരിസരത്തും വെള്ളംകെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പനിയുള്ളവർ കൊതുകുകടി ഏൽക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം.
രോഗ ലക്ഷണങ്ങൾ
കടുത്ത പനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദ്ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ, കണ്ണിനു പുറകിലെ വേദന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |