SignIn
Kerala Kaumudi Online
Tuesday, 30 April 2024 8.13 PM IST

നയിക്കാൻ ആളില്ല,​ ഉന്നതർ പ്രതികളായ കേസുകളിൽ (ഡെക്ക്)​ ലോകായുക്ത വിചാരണ വഴിമുട്ടും

loka

തിരുവനന്തപുരം: ലോകായുക്തയ്ക്കു പിന്നാലെ ഉപലോകായുക്തയും വിരമിക്കുന്നതോടെ, രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമെതിരായ അഴിമതിക്കേസുകളിൽ വിചാരണ നിലയ്ക്കും. ലോകായുക്തയായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫ് മാർച്ച് 26ന് വിരമിച്ചിരുന്നു. ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് വരുന്ന 28ന് വിരമിക്കും. ഇതോടെ ലോകായുക്തയിലെ ഡിവിഷൻബെഞ്ച് ഇല്ലാതാവും. മന്ത്രിമാർ, എം.എൽ.എമാർ, ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ എന്നിവർക്കെതിരായ അഴിമതിക്കേസുകളും അനധികൃത സ്വത്ത് കേസുകളും കേട്ടിരുന്നത് ഡിവിഷൻ ബെഞ്ചാണ്.

മറ്റൊരു ഉപലോകായുക്തയായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് മാത്രമാവും ലോകായുക്തയിൽ ശേഷിക്കുക. സർക്കാർ ജീവനക്കാർക്കും സിവിൽ സർവീസുകാരൊഴികെയുള്ള ഉദ്യോഗസ്ഥർക്കുമെതിരായ കേസുകൾ മാത്രമാണ് സിംഗിൾബെഞ്ച് പരിഗണിക്കുക. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടമുള്ളതിനാൽ ലോകായുക്ത, ഉപലോകായുക്ത നിയമനങ്ങൾ ഇനിയും നീളാനാണ് സാദ്ധ്യത. കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലുള്ള ഡിവിഷൻബെഞ്ചിന്റെ ക്യാമ്പ്സിറ്റിംഗുകളും ഇല്ലാതായി.

അഴിമതി, സ്വജനപക്ഷപാതം, അധികാരദുർവിനിയോഗം എന്നിവയെക്കുറിച്ചുള്ള പരാതികളിൽ സർക്കാരിന്റെ അനുമതിയില്ലാതെ കേസെടുക്കാനാവുന്ന ഏകസംവിധാനമാണ് ലോകായുക്ത. വിജിലൻസിനും വിജിലൻസ് കോടതിക്കുമെല്ലാം കേസെടുക്കാൻ സർക്കാർ അനുമതിവേണം.

ഡിവിഷൻ ബെഞ്ചിൽ 1179കേസുകൾ

രാഷ്ട്രീയ, ഉദ്യോഗസ്ഥ ഉന്നതർക്കെതിരായ 1179കേസുകളാണ് ഡിവിഷൻബെഞ്ചിന്റെ വിചാരണയിലുള്ളത്. മന്ത്രിമാരും എം.എൽ.എമാരും ജനപ്രതിനിധികളുമടക്കം പൊതുപ്രവർത്തകർ ആസ്തി, ബാദ്ധ്യത വിവരങ്ങൾ നൽകിയില്ലെങ്കിലും തെറ്റിച്ച് നൽകിയാലും ലോകായുക്ത കേസെടുക്കുന്നുണ്ട്. വിചാരണയിലുള്ളതിൽ 489 കേസുകൾ ഇത്തരത്തിലുള്ളതാണ്. സിംഗിൾബെഞ്ചിന്റെ വിചാരണയിൽ 371കേസുകളാണ് ശേഷിക്കുന്നത്.-

ലോകായുക്ത നിയമഭേദഗതി

രാഷ്ട്രപതി ഒപ്പിട്ട നിയമഭേദഗതി പ്രകാരം ലോകായുക്തയാവാൻ സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയിരിക്കേണ്ട. ഹൈക്കോടതി ജഡ്ജി മതി. അഞ്ചുവർഷം എന്ന കാലാവധി തുടരുമെങ്കിലും 70വയസായാൽ വിരമിക്കണം. ഹൈക്കോടതി റിട്ട. ജഡ്ജിയായിരിക്കണം ഉപലോകായുക്തയാവേണ്ടത്.

പണച്ചെലവില്ലാത്ത നിയമപോരാട്ടം

പൊതുപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും അഴിമതിയെക്കുറിച്ച് സാധാരണക്കാർക്ക് പരാതിപ്പെടാനും പണച്ചെലവില്ലാതെ നിയമപോരാട്ടം നടത്താനുമുള്ള സംവിധാനമാണ് ലോകായുക്ത. ജില്ലാ ജഡ്ജി രജിസ്ട്രാറും സബ് ജഡ്ജി ഡെപ്യൂട്ടി രജിസ്ട്രാറുമായി അർദ്ധജുഡിഷ്യൽ അധികാരം. ഐ.ജി തലവനായി സ്വന്തം അന്വേഷണ ഏജൻസി. പൊതുസേവകരുടെ അഴിമതി, ദുർഭരണം, നീതിനിഷേധം, പദവിദുരുപയോഗം, സ്വഭാവനിഷ്ഠയില്ലായ്മ എന്നിവ അന്വേഷിക്കാം.

₹4.08കോടി

ലോകായുക്തയുടെ ഓഫീസ് പ്രവർത്തനത്തിന് പ്രതിവർഷം ചെലവ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOKAYUKTHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.