തിരുവനന്തപുരം: സംസ്ഥാനത്തെ ചുട്ടുപൊള്ളുന്ന ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മൂന്ന് ദിവസമായി പാലക്കാട് 40 ഡിഗ്രിയാണ് രേഖപ്പെടുത്തുന്നത്. പുനലൂർ 38, തൃശൂർ, കണ്ണൂർ (37) രേഖപ്പെടുത്തി. ഇത് ഉയരാനുമിടയുണ്ട്.
സാധാരണ വേനൽ കാലത്തെക്കാൾ രണ്ട് - മൂന്ന് ഡിഗ്രി കൂടുതലാണ് ഇത്തവണ അനുഭവപ്പെടുന്നത്. അമിത ചൂടിനൊപ്പം കള്ളക്കടൽ പ്രതിഭാസവും ആവർത്തിക്കുകയാണ്. കണ്ണൂർ മാടായി ചൂട്ടാട് ബീച്ചിൽ ഇന്നലെ കടൽ 25 മീറ്ററോളം കരയിലേക്ക് കയറി. രണ്ട് ദിവസത്തേക്ക് കേരള തീരത്ത് 0.5 മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിലുള്ളവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം.
മേയിൽ കൂടുതൽ മഴ
മേയ് രണ്ടാം വാരത്തോടെ വേനൽമഴ സജീവമാകുമെന്നാണ് വിലയിരുത്തൽ. ഇത് ശരാശരിയേക്കാൾ കൂടുതലാവാനും സാദ്ധ്യതയുണ്ട്. മഴ കൂടുതൽ തെക്കൻ ജില്ലകളിലായിരിക്കും. കഴിഞ്ഞ തവണ വേനൽ മഴ 34 ശതമാനം കുറവായിരുന്നു. 359.1 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 236.4 മില്ലി മീറ്റർ മാത്രമാണ് കിട്ടിയത്. കഴിഞ്ഞ 25 വർഷത്തിനിടെ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ വേനൽകാലമായിരുന്നു കഴിഞ്ഞ വർഷത്തേത്. 2019ലായിരുന്നു സമീപകാലത്ത് ഏറ്റവും കുറവ് - 169.6 മില്ലി മീറ്റർ. 2013ലും വേനൽമഴ കുറവായിരുന്നു - 216.4 മില്ലി മീറ്റർ. അതേസമയം, 2004ൽ റെക്കാഡ് മഴ ലഭിച്ചു - 766 മില്ലി മീറ്റർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |