ദുബായ്: ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയെടുത്താൻ അതിൽ മുന്നിലുണ്ടാവും യുഎഇ. 2024ൽ പുറത്തുവന്ന ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയത് അബുദാബിയായിരുന്നു. കൂടാതെ അജ്മാൻ, ദുബായ്, റാസൽഖൈമ എന്നീ എമിറേറ്റുകളും ആഗോളതലത്തിൽ ഇടംപിടിച്ചിരുന്നു. ഭരണകൂടം ജനങ്ങൾക്ക് നൽകുന്ന സുരക്ഷയും കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന കുറവും ലോകജനതയെ യുഎഇയിലേക്ക് ആകർഷിക്കുന്ന പ്രധാനഘടകമാണ്. അതുകൊണ്ട് തന്നെ യുഎഇയിലേക്ക് എത്തുന്ന വിദേശികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവുണ്ടായിട്ടുണ്ട്.
ഇപ്പോഴിതാ യുഎഇയെ കുറിച്ച് പുറത്തുവരുന്ന പുതിയ റിപ്പോർട്ട് എല്ലാവരെയും ഒന്ന് അതിശയിപ്പിക്കും. ലോകത്തെ പല രാജ്യങ്ങളിൽ നിന്നുള്ള കോടീശ്വരന്മാർ യുഎഇയിലേക്ക് കുടിയേറുന്നത് തുടരുകയാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആഫ്രിക്കയിൽ നിന്ന് മാത്രം 3500 ശതകോടീശ്വരന്മാർ യുഎഇയിലേക്ക് കുടിയേറിയെന്നാണ് ഗൾഫ് മാദ്ധ്യമമായ ഖലീൽജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഓരോ വർഷവും 350 ശതകോടീശ്വരാണ് സ്വന്തം നാട് വിട്ട് യുഎഇയിലേക്ക് എത്തുന്നത്.
കുടിയേറ്റത്തിന് പിന്നിലെ കാരണങ്ങൾ
ദക്ഷിണാഫ്രിക്ക, ഈജിപ്ത്, നൈജീരിയ തുടങ്ങി ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വലിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ പേരും എത്തുന്നത്. ഇതോടൊപ്പം ടാൻസാനിയ, അൾജീരിയ എന്നിവിടങ്ങളിൽ നിന്നും കുടിയേറുന്നവരുടെ എണ്ണം കൂടുതലാണെന്ന് ന്യൂ വേൾഡ് വെൽത്തിലെ ഗവേഷണ മേധാവി ആൻഡ്രൂ അമോയിൽസ് പറഞ്ഞു. ആഫ്രിക്കയിൽ നിന്നും യുഎഇയിലേക്കുള്ള കുടിയേറ്റത്തിന് ഒരുപാട് കാരണങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു.
'ദുബായ് ലോകത്തെ തന്നെ ഏറ്റവും മികച്ച ബിസിനസ് ഹബ്ബുകളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ രാജ്യത്ത് ബിസിനസ് അവസരങ്ങൾ എക്കാലത്തുമുണ്ടാകും. കൂടാതെ അഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന സുരക്ഷയേക്കാൾ എത്രയോ പതിന്മടങ്ങാണ് യുഎഇയിലുള്ളത്. ഇതോടൊപ്പം യുഎഇയിലെ കുറഞ്ഞ നികുതിയും കോടീശ്വരന്മാരെ ആകർഷിക്കുന്ന ഒന്നാണ്' - ആൻഡ്രൂ അമോയിൽസ് പറഞ്ഞു.
18,700 പേർ ആഫ്രിക്ക വിട്ടു
2024ന് ശേഷവും ആഫ്രിക്കയിൽ നിന്ന് യുഎഇയിലേക്കുള്ള കുടിയേറ്റത്തിന്റെ പ്രവണത തുടരും. അത് നമ്മൾ തീർച്ചയായും കാണും. യൂറോപ്പ്യൻ നഗരങ്ങളായ ലണ്ടനെയും പാരീസിനെയും മറികടന്ന് മിഡിൽ ഈസ്റ്റ് മേഖലയിലെ പ്രധാന സമ്പത്തിന്റെ കേന്ദ്രമായി ദുബായ് മാറുന്നത് തുടരുമെന്നും അമോയിൽസ് കൂട്ടിച്ചേർത്തു. അമോയിൽസ് പറയുന്നത് അനുസരിച്ച്, 2013നും 2023നും ഇടയിൽ വമ്പൻ ആസ്തിയുള്ള 18,700 പേർ ആഫ്രിക്ക വിട്ടു. കൂടുതൽ പേരും യുകെ, യുഎസ്, ഓസ്‌ട്രേലിയ, യുഎഇ എന്നിവിടങ്ങളിലേക്കാണ് കുടിയേറിയത്. ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, മൊറോക്കോ, പോർച്ചുഗൽ, കാനഡ, ന്യൂസിലാൻഡ്, ഇസ്രയേൽ എന്നിവിടങ്ങളിലേക്കും ഗണ്യമായ കുടിയേറ്റങ്ങളുണ്ടായിട്ടുണ്ട്.
യുഎഇയിൽ മാത്രം 1,16,500 കോടീശ്വരന്മാർ
ഹെൻലി ആൻഡ് പാർട്‌ണേഴ്സ് പറയുന്നതനുസരിച്ച്, യുഎഇയിൽ 1,16,500 കോടീശ്വരന്മാരാണ് യുഎഇയിലുള്ളത്. 100 മില്യൺ ഡോളർ സമ്പത്തുള്ള 308 കോടീശ്വരന്മാരും 20 ശതകോടീശ്വരന്മാരുമാണ് യുഎഇയിലുള്ളത്. ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ സമ്പത്ത് 2013 നും 2023 നും ഇടയിൽ 77 ശതമാനം വർദ്ധിച്ചെന്നും ഇത് ബ്രിക്സ് രാജ്യങ്ങളിൽ ഏറ്റവും ഉയർന്നതാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ഇനി ദുബായ് നഗരത്തിന്റെ കണക്ക് എടുത്താൽ, ഇവിടെ 72,500 കോടീശ്വരന്മാർ മാത്രമുണ്ട്. 100 മില്യൺ ഡോളറിന് മുകളിലുള്ള 212 കോടീശ്വരന്മാരും 15 ശതകോടീശ്വരും ദുബായിലുണ്ട്. കൊവിഡ് മഹാമാരി യുഎഇ ഭരണകൂടം വിജയകരമായി കൈകാര്യം ചെയ്തതിന് ശേഷമാണ് ആഗോള നിക്ഷേപകരിൽ ആത്മവിശ്വാസം വർദ്ധിച്ചത്. ഇത് യുഎഇയിലേക്ക് ആകർഷിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നായി. കൂടാതെ, ലോകമെമ്പാടുമുള്ള മികച്ച നിക്ഷേപകരെ ആകർഷിക്കുന്നതിനായി നിരവധി പുതിയ ബിസിനസ് സൗഹൃദ നയങ്ങൾ അവതരിപ്പിച്ചതും ഒരു കാരണമായി.
നേരത്തെ പുറത്തിറക്കിയ ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് 2023ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്, 4,500 കോടീശ്വരന്മാർ യുഎഇയിലേക്ക് കുടിയേറുമെന്നാണ്. ഓസ്‌ട്രേലിയയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ രണ്ടാമത്തെ കുടിയേറ്റമാണ്. ആഗോളതലത്തിൽ ഉയർന്ന ആസ്തിയുള്ള കുടുംബങ്ങളുടെ, പ്രത്യേകിച്ച് ബിസിനസ്സ് താൽപ്പര്യമുള്ളവർക്ക് ഏറ്റവും ആഗ്രഹിക്കുന്നത് ദുബായും സിംഗപ്പൂരുമാണെന്ന് ബാർക്കേസ് സിഇഒയും ആഫ്രിക്കൻ മാർക്കറ്റ് മേധാവിയുമായ അമോൽ പ്രഭു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |