ചെന്നൈ - തിരുവനന്തപുരം റൂട്ടിലേക്ക് മാറ്റാൻ നീക്കം
തിരുവനന്തപുരം:തിരക്കേറിയ ബംഗളുരു - എറണാകുളം അന്തർസംസ്ഥാന
റൂട്ടിൽ അനുവദിച്ച വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിൻ സർവ്വീസ് സ്വകാര്യ ബസ് ലോബിയുടെ സമ്മർദ്ദം മൂലം മുടക്കിയതായി ആരോപണം. ബംഗളുരു റൂട്ടിനായി മാർച്ചിൽ കിട്ടിയ വന്ദേഭാരത് റേക്ക് കൊല്ലം സ്റ്റേഷനിൽ കിടക്കുകയാണ്. കേരളത്തിന് കിട്ടിയ മൂന്നാം വന്ദേഭാരത് ആണിത്. ബംഗളുരു റൂട്ട് മാറ്റി, തിരുവനന്തപുരം - ചെന്നൈ, തിരുവനന്തപുരം - കോയമ്പത്തൂർ റൂട്ടിൽ ഓടിക്കാനാണ് പുതിയ ആലോചന.
രാത്രി 11.30ന് ബാംഗ്ളൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8ന് എറണാകുളത്തും അവിടെ നിന്ന് രാവിലെ 9 ന് തിരിച്ച് രാത്രി 10ന് ബാംഗ്ളൂരിലും എത്തും വിധമാണ് സർവീസ് നിശ്ചയിച്ചത്. ഇത് സ്വകാര്യലക്ഷ്വറി ബസുകൾക്ക് ഭീഷണിയായിരുന്നു.
അതേസമയം, മൂന്നാം വന്ദേഭാരതിന്റെ മെയിന്റനൻസ് സംബന്ധിച്ച് ദക്ഷിണറെയിൽവേ തീരുമാനമെടുക്കാത്തതാണ് കാരണമെന്നാണ് റെയിൽവേ പറയുന്നത്. നിലവിൽ രണ്ട് വന്ദേഭാരത് ട്രെയിനുകൾ സംസ്ഥാനത്തുണ്ട്. അതിനാൽ മൂന്നാം വന്ദേഭാരത് കേരളത്തിന് പുറത്തേക്ക് ഒാടിക്കണം. രാത്രി സർവ്വീസ് സംബന്ധിച്ചാണ് വ്യക്തത വരേണ്ടത്. ബംഗളുരു - എറണാകുളം സർവ്വീസിന് ടൈംടേബിളും സ്റ്റോപ്പും നിശ്ചയിച്ചെങ്കിലും എറണാകുളത്ത് മെയിന്റനൻസ് സൗകര്യമില്ലെന്ന് പറഞ്ഞ് സർവ്വീസ് തുടങ്ങിയില്ല. വേണാട് എക്സ്‌പ്രസ് എറണാകുളം ജംഗ്ഷനിൽ നിന്ന് ഒഴിവാക്കി വന്ദേഭാരതിന് മെയിന്റനൻസ് ലൈൻ തയ്യാറാക്കി. അപ്പോൾ രാത്രികാല മെയിന്റനൻസിന് അനുമതിയില്ലെന്നായി. ഇതെല്ലാം മുടന്തൻ വാദങ്ങളാണെന്നും യഥാർത്ഥ കാരണം ബസിലോബിയുടെ സമ്മർദ്ദമാണെന്നുമാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |