# കൂടുതൽ ഗ്രൗണ്ടുകൾ സജ്ജമാക്കും
തിരുവനന്തപുരം:പരിഷ്കരണ നടപടികളിലെ പാളിച്ചയും പരിശീലകരുടെ സമരവും കാരണം കഴിഞ്ഞ നാലു ദിവസമായി മുടങ്ങിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നുമുതൽ പൊലീസ് സുരക്ഷയിൽ നടത്തും. മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ ഓഫീസിൽ നിന്ന് വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
സ്ലോട്ട് ലഭിച്ച അപേക്ഷകർ ടെസ്റ്റിന് ഹാജരാകണം.
സ്വന്തം വാഹനവും ഉപയോഗിക്കാം. ബോധപൂർവം മാറിനിന്നാൽ അടുത്ത് ടെസ്റ്റിന് അവസരം കിട്ടാൻ കാലതാമസമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
പരമാവധി സ്ഥലങ്ങളിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഭൂമിയിലോ സന്നദ്ധത അറിയിക്കുന്ന സ്വകാര്യ ഭൂമിയിലോ ഗ്രൗണ്ടുകൾ അടിയന്തരമായി ഒരുക്കാൻ ആർ.ടി.ഒമാർക്ക് മന്ത്രി നിർദ്ദേശം നൽകി. ടെസ്റ്റിനുള്ള വാഹനം ലഭ്യമാകാത്ത സ്ഥലങ്ങളിൽ വാടകയ്‌ക്കെടുത്ത് ടെസ്റ്റ് നടത്തണം. ടെസ്റ്റ് തടസപ്പെടുത്താൻ ആരെയും അനുവദിക്കില്ല. ബാഹ്യശക്തികളുമായി ചേർന്ന് നിസാര കാരണങ്ങൾ പറഞ്ഞു ടെസ്റ്റിന് എത്തുന്നവരെ മടക്കി അയയ്‌ക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചാൽ കർശന നപടിയുണ്ടാവും. സ്ലോട്ടുകൾ ലഭിച്ചവർ വരാതിരുന്നാൽ അവസരം നൽകാൻ വെയിറ്റിംഗ് ലിസ്റ്റ് തയ്യാറാക്കാനും മന്ത്രി നിർദ്ദേശിച്ചു. തൊട്ടടുത്ത ദിവസങ്ങളിലെ സ്ലോട്ടിൽ നിന്ന് സന്നദ്ധത അറിയിക്കുന്നവരിൽ നിന്ന് നിശ്ചിത എണ്ണം അപേക്ഷകരെയാണ് ഇതിൽ ഉൾപ്പെടുത്തുന്നത്.
ടെസ്റ്റ് തടയരുത്: മന്ത്രി
കുറ്റമറ്റ നിലയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനായി സർക്കാർ കൈക്കൊള്ളുന്ന നടപടികൾ തടസപ്പെടുത്തുന്നതിൽ നിന്ന് പിന്മാറണമെന്ന് സമരക്കാരോട് മന്ത്രി അഭ്യർത്ഥിച്ചു. കോടതി ഉത്തരവ് എല്ലാവരും മാനിക്കണം. സി.ഐ.ടി.യു. നേതൃത്വത്തിലുള്ള ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷൻ ആവശ്യപ്പെട്ട പ്രകാരമാണ് ഇളവുകൾ നൽകിയതും സമരക്കാർ ഉന്നയിച്ചിരുന്ന ആവശ്യങ്ങളിൽ 23ന് ചർച്ച നടത്താൻ തീരുമാനിച്ചതും. കാര്യക്ഷമമായ ടെസ്റ്റ് നടത്താതെ യഥേഷ്ടം ലൈസൻസുകൾ നൽകി നിരത്തുകളെ ചോരക്കളമാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |