ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഇതൊരു ഇടക്കാല ആശ്വാസം മാത്രമാണെന്നും ജൂൺ ഒന്നിന് തിരിച്ച് ജയിലിൽ പോകുമെന്നും അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
'നിങ്ങൾ കോടതി ഉത്തരവ് വായിച്ചില്ലേ? ഇതൊരു ജാമ്യമല്ല. ഇടക്കാല ആശ്വാസം മാത്രം. അരവിന്ദ് കേജ്‌രിവാൾ ജൂൺ ഒന്നിന് ജയിലിലേക്ക് പോകും. ഒരുപാടുപേർ പ്രചാരണത്തിനിറങ്ങുന്നു. അതുപോലെ കേജ്രിവാളും ചെയ്യുന്നു. മദ്യനയക്കേസിനെക്കുറിച്ച് ജനങ്ങൾക്ക് ഓർമയുണ്ട്,' -അമിത് ഷാ പറഞ്ഞു.
കേജ്‌രിവാളിന്റേത് ഇടക്കാല ജാമ്യം മാത്രമാണെന്ന് ഹമിർപൂരിലെ ബി ജെ പി സ്ഥാനാർത്ഥി അനുരാഗ് താക്കൂർ പ്രതികരിച്ചു. ഫയലുകളിൽ ഒപ്പിടരുതെന്നും ഓഫീസിൽ പോകരുതെന്നുമൊക്കെയുള്ള നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്യനയക്കേസിൽ കഴിഞ്ഞ ദിവസമാണ് ആംആദ്മി പാർട്ടി ദേശീയ കൺവീനർ കൂടിയായ അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണിത്. ജനാധിപത്യപ്രക്രിയയുടെ പ്രാധാന്യം ഉയർത്തിക്കാട്ടി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ഡൽഹിയിൽ ഈ മാസം 25നും പഞ്ചാബിൽ ജൂൺ ഒന്നിനുമാണ് തിരഞ്ഞെടുപ്പ്. ജൂൺ രണ്ടിന് തീഹാർ ജയിലിൽ കീഴടങ്ങണമെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലുവരെ ജാമ്യം കേജ്‌രിവാൾ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |