ആലപ്പുഴ: ജില്ലയിൽ പ്‌ളസ്ടു പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികളിൽ എത്രപേർക്ക് സീറ്റ് ലഭിക്കുമെന്നത് കാത്തിരുന്നുതന്നെ കാണണം. പതിമൂന്ന് സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് കോളേജുകളിലായി 3746 സീറ്റുകളാണുള്ളത്. ജില്ലയിലെ 120 സ്‌കൂളുകളിലായി പ്‌ളസ്ടു പരീക്ഷയെഴുതിയ 20,263 വിദ്യാർത്ഥികളിൽ 15,777 പേർ ഉപരിപഠനത്തിന് അർഹത നേടിയിട്ടുണ്ട്. അങ്ങനെനോക്കുമ്പോൾ, ഏകദേശം അഞ്ചിലൊന്ന് സീറ്റുകൾ മാത്രമാണ് നിലവിലുള്ളത്. എല്ലാ വർഷവും നിശ്ചിത ശതമാനം സീറ്റ് സർക്കാർ വർദ്ധിപ്പിക്കാറുണ്ട്. അത് കൂടി ലഭിച്ചാൽ പോലും എല്ലാ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിന് അവസരം ലഭിക്കില്ലെന്നത് തീർച്ചയാണ്. ജില്ലയിൽ അർഹമായ വിദ്യാർത്ഥികൾക്ക് ആനുപാതികമായി സീറ്റുകൾ ഇല്ലാത്തത് ഉപരിപഠന സാദ്ധ്യത നഷ്ടമാക്കുമെന്നത് രക്ഷിതാക്കളെ വലിയ രീതിയിൽ ആശങ്കപ്പെടുത്തുന്നുണ്ട്.
ജില്ലയിലുള്ളത് അഞ്ചിലൊന്ന് സീറ്റ്
1.ഉപരിപഠനത്തിന് അവസരം ലഭിച്ച വിദ്യാർത്ഥികളിൽ പകുതിയോളം പേർ നീറ്റ് പരീക്ഷയെഴുതിയവരാണ്. മെഡിസിൻ, എൻജിനിയറിംഗ് ഉൾപ്പെടെയുള്ള കോഴ്സുകൾക്ക് അവസരം ലഭിക്കുന്നതോടെ അവർ ഒഴിവാകും. ഇതാണ് ചെറിയൊരു പ്രതീക്ഷ
2. സയൻസ് ബാച്ചിലേക്ക് വിദ്യാർത്ഥികളുടെ എണ്ണം കുറവാണ്. അലോട്ട്മെന്റിൽ അഡ്മിഷൻ തേടുമെങ്കിലും പിന്നീട് ടി.സി വാങ്ങി മറ്റ് കോഴ്സുകളിലേക്ക് പോകുകയാണ് പതിവ്.
3. കഴിഞ്ഞ വർഷം ചില കോളേജുകളിൽ 100ൽ അധികം സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. ഇവയിൽ അധികവും സയൻസായിരുന്നു. കൊഴിഞ്ഞുപോക്കില്ലാത്ത കോഴ്സ് കോമേഴ്സാണ്.
4.ഡിഗ്രികോഴ്സുകൾക്കുള്ള അപേക്ഷകൾ ജൂൺ മുതൽ സ്വീകരിച്ചുതുടങ്ങാനാണ് സാദ്ധ്യത. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജൂലായ് ഒന്നിന് ക്ളാസ് തുടങ്ങാനും സാദ്ധ്യത
5. ജാതിയ സംവരണത്തിന് അർഹതയുള്ള വിദ്യാർത്ഥികൾ ജനറൽ അപേക്ഷയോടൊപ്പം അതും സമർപ്പിക്കേണ്ടതുണ്ട്. ജനറൽ മെറിറ്റിൽ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലിരിക്കരുത്
ഉപരിപഠനം
അർഹത നേടിയത്: 15,777
കോളേജുകൾ: 13
ഡിഗ്രി സീറ്റ്: 3,746
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |