തിരുവനന്തപുരം: ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ എൽ.ഡി.എഫിന് ലഭിക്കുന്ന രണ്ട് സീറ്റിൽ അവകാശവാദമുയർത്തി സി.പി.ഐ, കേരള കോൺഗ്രസ് (എം) എന്നിവയ്ക്ക് പുറമെ ആർ.ജെ.ഡിയും എൻ.സി.പിയും രംഗത്ത്. അടുത്ത എൽ.ഡി.എഫ് യോഗത്തിൽ സീറ്റ് ആവശ്യപ്പെടാനാണ് നീക്കം.
മുന്നണിയിൽ ആവശ്യപ്പെട്ടിട്ടും ലോക്‌സഭാ സീറ്റ് ലഭിക്കാത്ത തങ്ങൾക്ക് രാജ്യസഭാംഗത്വം അനിവാര്യമെന്ന വാദമാണ് ആർ.ജെ.ഡി, എൻ.സി.പി കക്ഷികൾ ഉയർത്തുന്നത്. മുമ്പ് സി.പി.എമ്മുമായി നടന്ന ഉഭയകക്ഷി ചർച്ചകൾ ചൂണ്ടിക്കാട്ടിയാണ് ഇവർ വാദമുയർത്തുന്നത്. എന്നാൽ നിലവിലുള്ള സീറ്റ് നിലനിറുത്തണമെന്ന ആവശ്യം സി.പി.ഐയും, കേരളകോൺഗ്രസ് -എമ്മും എ ഉന്നയിക്കുന്നു. നിലവിൽ നാല് രാജ്യസഭാംഗങ്ങളാണ് സി.പി.എമ്മിനുള്ളത്. അതിനാൽ, എളമരം കരീം ഒഴിയുന്ന സീറ്റ് ഘടകകക്ഷികൾക്ക് നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
നിലവിലെ രാഷ്ട്രീയസാഹചര്യത്തിൽ ഒരു സീറ്റിൽ സി.പി.എം മത്സരിക്കാനാണ് സാധ്യത. രണ്ടാം സീറ്റിലേക്ക് നാല് കക്ഷികൾ കണ്ണുവയ്ക്കുന്നതിനാൽ എൽ.ഡി.എഫ് യോഗത്തിൽ ഇത് സംബന്ധിച്ച ചർച്ച നടക്കും. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ഇതു കൂടി വിലിയിരുത്തുന്ന തരത്തിലാവും എൽ.ഡി.എഫ് യോഗം ചേരുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |