തിരുവനന്തപുരം: പന്ത്രണ്ട് ദിവസത്തെ വിദേശപര്യടനം കഴിഞ്ഞ് ശനിയാഴ്ച പുലർച്ചെ തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 9.30 ന് ഓൺലൈനായി ചേരുന്ന പ്രത്യേക മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും. പല മന്ത്രിമാരും തലസ്ഥാനത്ത് ഇല്ലാത്തതിനാലാണ് ഓൺലൈനായി ചേരുന്നത്.
ഓരോ തദ്ദേശ സ്ഥാപനത്തിലും ജനസംഖ്യാനുപാതികമായി ഒരു വാർഡ് വീതം ഉയർത്താൻ ലക്ഷ്യമിട്ടുള്ള വാർഡ് പുനർ നിർണയ ഓർഡിനൻസ് പാസാക്കലാണ് ഇന്നത്തെ മന്ത്രിസഭായോഗത്തിലെ പ്രധാന അജൻഡ. 22നു ചേരുന്ന പതിവു മന്ത്രിസഭാ യോഗത്തിൽ നിയമസഭാ സമ്മേളനം ആരംഭിക്കാൻ ശുപാർശ ചെയ്യാൻ തീരുമാനിക്കും.
ഗ്രാമപഞ്ചായത്തുകളിൽ 1000 പേർക്ക് ഒരു വാർഡ് എന്നാണ് കണക്ക്. എന്നാൽ, ജനസംഖ്യ വർദ്ധിച്ച സാഹചര്യത്തിലാണ് വാർഡ് പുനർ നിർണയം കൊണ്ടുവരുന്നത്. ചെറിയ ഗ്രാമപഞ്ചായത്തുകളിൽ ചുരുങ്ങിയത് 13 വാർഡും വലിയ പഞ്ചായത്തുകളിൽ പരമാവധി 23 വാർഡുമാണ് അനുവദിച്ചിട്ടുള്ളത്. പുനർനിർണയം വരുന്നതോടെ ഇത് 14 മുതൽ 24 വരെയാകും. സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലായി 21,865 ജനപ്രതിനിധികളാണുള്ളത്. വാർഡ് പുനർവിഭജനം പൂർത്തിയായശേഷം 2025 ഒക്ടോബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ 1200 ജനപ്രതിനിധികൾ അധികമായി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |