
തിരുവനന്തപുരം: വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി. വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ഒമ്പതുപേർക്ക് ജീവൻ നഷ്‌ടമായത് ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
'മലപ്പുറം ജില്ലയിലെ സ്‌കൂൾ അദ്ധ്യാപകരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. അവരുടെ വിയോഗം നാടിനാകെ നികത്താനാവാത്ത നഷ്‌ടമാണ്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.പരിക്കേറ്റവർക്ക് ആവശ്യമെങ്കിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ നൽകും' - മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
'മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിലെ അദ്ധ്യാപകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെടുകയും ഒമ്പതുപേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്‌ത വാർത്ത ഏറെ ദുഃഖത്തോടെ മനസിലാക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. വേണ്ട സഹായങ്ങൾ ഉണ്ടാകും എന്ന് ഉറപ്പു തന്നിട്ടുണ്ട്. കോയമ്പത്തൂർ കളക്‌ടറുടെ നേതൃത്വത്തിൽ എല്ലാ നടപടികളും കൈക്കൊണ്ടുവരികയാണെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ചെയ്യാൻ ആകുന്നതെല്ലാം ചെയ്യുന്നുണ്ട് ' - മന്ത്രി വി ശിവൻകുട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.
തമിഴ്‌നാട് ഗതാഗതവകുപ്പിന്റെ സഹായം തേടിയതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ കോയമ്പത്തൂര്‍ ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അഴഗരശുവിന് തമിഴ്‌നാട് ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി. പാലക്കാട് മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ ക്വിക്ക് റെസ്പോണ്‍സ് ടീം സംഭവസ്ഥലത്ത് എത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |