ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിന് പിന്നാലെ രാജ്യ ഭരണം താൽക്കാലികമായി വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്‌ബർ (69) ഏറ്റെടുത്തതായി റിപ്പോർട്ട്. പരമോന്നത നേതാവായ അലി ഖമേനിയുമായി അടുത്ത ബന്ധമുള്ള, രാഷ്ട്രീയത്തിൽ പരിചയസമ്പന്നനായ വ്യക്തിയാണ് മൊഖ്‌ബർ. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫൗണ്ടേഷനായ സെറ്റാഡിന്റെ മുൻ തലവൻ കൂടിയാണ് അദ്ദേഹം. അന്താരാഷ്‌ട്ര നിയമത്തിലും മാനേജ്‌മെന്റിലും അഡ്വാൻസ്‌ഡ് ഡിഗ്രിയും മൊഖ്‌ബർ നേടിയിട്ടുണ്ട്.
വരുന്ന 50 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ മൊഖ്ബർ, പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ്, ജുഡീഷ്യറി ചീഫ് ഗൊല്ലംഹുസൈൻ മൊഹ്‌സെനി ഈഷെ എന്നിവരടങ്ങുന്ന കൗൺസിലിന് നിർദേശം നൽകിയിട്ടുണ്ട്. പരമോന്നത നേതാവായ ഖമേനിയാണ് പുതിയ പ്രസിഡന്റിന് അംഗീകാരം നൽകേണ്ടത്.
1955 സെപ്‌തംബർ ഒന്നിനാണ് മുഹമ്മദ് മൊഖ്‌ബർ ജനിച്ചത്. ഇറാന്റെ രാഷ്‌ട്രീയ, സാമ്പത്തിക മേഖലകളിൽ വളരെയധികം പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് അദ്ദേഹം. 2021ൽ റൈസി പ്രസിഡന്റായപ്പോൾ ആദ്യ വൈസ് പ്രസിഡന്റായി മുഹമ്മദ് മൊഖ്‌ബർ ചുമതലയേറ്റു. 2010ൽ ആണവ, ബാലിസ്റ്റിക് മിസൈൽ പ്രവർത്തനങ്ങളിൽ പങ്കാളിയാണെന്ന് ആരോപിച്ച് യൂറോപ്യൻ യൂണിയൻ അദ്ദേഹത്തെ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് വർഷത്തിന് ശേഷമാണ് മൊഖ്‌ബറിന്റെ പേര് ഈ പട്ടികയിൽ നിന്ന് നീക്കം ചെയ്‌തത്. റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ ഒക്‌ടോബറിൽ മോസ്‌കോ സന്ദർശിച്ച ഇറാനിയൻ ഉദ്യോഗസ്ഥരുടെ സംഘത്തിന്റെ ഭാഗമായിരുന്നു മൊഖ്‌ബർ.
ഇറാൻ പ്രസിഡന്റിന്റെ മരണത്തിൽ അനുശോചിച്ച് മോദി
ഇറാൻ പ്രസിഡന്റിന്റെ മരണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചിരുന്നു. ഇറാനുമായി നല്ല നയതന്ത്ര, വാണിജ്യ ബന്ധമുള്ള രാജ്യമാണ് ഇന്ത്യ. ദാരുണമായ വിയോഗം ഞെട്ടിക്കുന്നതാണെന്നും വിഷമിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി വിശദമാക്കി. ഈ ദുരിത സമയത്ത് ഞങ്ങൾ ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിലൂടെ കുറിച്ചത്.
ഇന്നലെയുണ്ടായ ഹെലികോപ്‌ടർ അപകടത്തിലാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും വിദേശകാര്യ മന്ത്രി ആമിർ ഹുസൈനും മരണപ്പെട്ടത്. ഇറാൻ മാദ്ധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. 12 മണിക്കൂർ നീണ്ട ശ്രമത്തിലൂടെ രക്ഷാ പ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ആരെയും ജീവനോടെ കണ്ടെത്താനായില്ല. ചില മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണെന്നും ആരെയും തിരിച്ചറിയാൻ കഴിയുന്നില്ലെന്നുമാണ് രക്ഷാപ്രവർത്തകർ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |