ശനിയാഴ്ചയോടെ നേരിയ ശമനം
തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് ദിവസമായി സംസ്ഥാനത്ത് പെയ്യുന്ന അതിശക്തമഴ ശനിയാഴ്ചയോടെ ശമിക്കാൻ സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ സൂചന. ഇന്നും നാളെയും ശക്തമായ മഴ തുടരും. തെക്കൻ കേരളത്തിൽ കേന്ദ്രീകരിച്ചിരുന്ന അതിശക്തമഴ ഇന്നലെ എല്ലാ ജില്ലകളിലേക്കും വ്യാപിച്ചു. ഉയർന്ന തിരമാലയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. വടക്കൻ ജില്ലകളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. അതേസമയം,
മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്നലെ രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതോടെ മഴക്കെടുതിയിൽ ഇതുവരെ മരിച്ചവർ ആറായി. കാസർകോട് നീലേശ്വരം ബങ്കളം പുതിയകണ്ടം സ്വദേശി ബാലൻ (70), പൂത്തോട്ട പുത്തൻകാവ് ചിങ്ങോറോത്ത് സരസൻ (62) എന്നിവരാണ്
ഇന്നലെ വൈകിട്ട് ഇടിമിന്നലേറ്റ് മരിച്ചത്. കന്നുകാലിക്കുള്ള പുല്ലുചെത്തി വള്ളത്തിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു സരസൻ.
ഓറഞ്ച് അലർട്ട്
ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്
യെല്ലോ അലർട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
ആഗസ്റ്റിൽ പെരുമഴ
സംസ്ഥാനത്ത് ഇക്കുറി കാലവർഷം നേരത്തെയെത്തും. രണ്ടാംപാദമായ ആഗസ്റ്റിൽ അത് പെരുമഴയായേക്കാമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. ജൂൺ, ജൂലായ് മാസങ്ങളിൽ പതിവ് അളവിലോ അല്പം കൂടുതലോ മഴ ലഭിക്കും. ഇന്ത്യൻ മഹാസമുദ്രോപരിതലത്തിലെ ചൂട് കൂടുതലാണിപ്പോൾ. ഇത് സാധാരണനിലയിലേക്ക് മാറുന്നതാണ് കാലവർഷം നേരത്തെയെത്താൻ കാരണം. ആഗസ്റ്റ്,സെപ്തംബർ മാസങ്ങളിൽ കാലവർഷം കൂടുതൽ ശക്തിപ്രാപിക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ ഡൈപോൾ പ്രതിഭാസത്തിലെ മാറ്രം കാരണമാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ കിഴക്കൻ ഉഷ്ണമേഖലയ്ക്കും പടിഞ്ഞാറൻ ഉഷ്ണമേഖലയ്ക്കും ഇടയിലെ ജലോപരിതല താപനില വ്യത്യസ്തമാകുമ്പോൾ സംഭവിക്കുന്ന ക്രമരഹിതമായ കാലാവസ്ഥാ പ്രതിഭാസമാണ് ഡൈപോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |