
തിരുവനന്തപുരം: വിവിധ ജില്ലകളിൽ വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് താപനിലയിൽ കുറവില്ല. പാലക്കാട് തിങ്കളാഴ്ചയും താപനില 40 ഡിഗ്രിയിലെത്തി. ഈ മാസം ഇത് നാലാംതവണയാണ്.
പുനലൂരിൽ 39.5, കോട്ടയം-38.2, കണ്ണൂർ-37.6 എന്നിങ്ങനെയായിരുന്നു ഇന്നലത്തെ താപനില. കോഴിക്കോടും കൊച്ചിയും 36 ഡിഗ്രി.തിരുവനന്തപുരത്ത് 35.5. എറണാകുളം, പത്തനംതിട്ട, കാസർകോട്, വയനാട് ജില്ലകളിലെ ചിലയിടങ്ങളിൽ ഇന്നലെ മഴ പെയ്തു. വരുംദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽമഴ പ്രതീക്ഷിക്കുന്നു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സൂര്യാഘാതം: കരുതൽ വേണം
കുട്ടികൾക്ക് സൂര്യാഘാതാമേൽക്കാതിരിക്കാൻ ഓർമ്മപ്പെടുത്തലുമായി ദുരന്ത നിവാരണ അതോറിറ്റി. സൂര്യഘാത ലക്ഷണങ്ങൾ കണ്ടാൽ അടിയന്തര ചികിത്സ നൽകണം. ചുവന്നു വരണ്ട ചർമ്മം, ഉയർന്ന ശരീരതാപനില, അമിതമായ ദാഹം, ദ്രുതഗതിയിലെ ഹൃദയമിടിപ്പ്, ഓക്കാനം, തലവേദന, ചൂടുകുരു എന്നിവ ലക്ഷണങ്ങളാണ്.
വൈദ്യുതി ഉപയോഗത്തിൽ കുറവ്
കുതിച്ചുയർന്ന വൈദ്യുതി ഉപയോഗം ഞായറാഴ്ച കുറഞ്ഞു. പല ജില്ലകളിലും വേനൽമഴ ലഭിച്ചതും ഞായർ അവധിദിനമായിരുന്നതുമാണ് കാരണം. 106.035 ദശലക്ഷം യൂണിറ്റായിരുന്നു പ്രതിദിന ഉപയോഗം. കഴിഞ്ഞ ദിവസങ്ങളിൽ 6000 മെഗാവാട്ട് കടന്ന പീക്ക്‌സമയ ഉപയോഗം ഞായറാഴ്ച 5600 മെഗാവാട്ട് ആയി കുറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |