കൊച്ചി: പിതാവിനെയും നാല് വയസുള്ള മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വരാപ്പുഴ മണ്ണംതുരുത്തിലാണ് സംഭവം. മകനെ കൊലപ്പെടുത്തിയതിനുശേഷം പിതാവ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മലപ്പുറം ആതവനാട് കോരൻന്തൊടി സ്വദേശി ഷരീഫ് (41), മകൻ അൽഫിഫാസ് (നാല്) എന്നിവരെയാണ് വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുമായുള്ള കുടുംബപ്രശ്നങ്ങളെത്തുടർന്നാണ് ആത്മഹത്യയെന്നാണ് വിവരം. ഇന്ന് പുലർച്ചെയാണ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന.
മൂന്ന് മാസമായി ഇവർ വരാപ്പുഴയിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഖദീജയാണ് ഭാര്യ. ഇരുവരുടെയും രണ്ടാംവിവാഹമാണ്. ഭാര്യ ഇപ്പോൾ മറ്റൊരിടത്താണ് താമസം. ആത്മഹത്യ ചെയ്യുമെന്ന വിവരം ഷരീഫ് ഭാര്യയെ അറിയിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ആത്മഹത്യാഭീഷണി മുഴക്കി
അങ്കമാലി റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക് ലൈൻ താങ്ങി നിറുത്തുന്ന വൈദ്യുതി ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അങ്കമാലി പൊലീസും റെയിൽവെ പൊലീസും ഫയർ ഫോഴ്‌സും ചേർന്ന് അനുനയിപ്പിച്ച് താഴെയിറക്കി. കൊല്ലം ചടയമംഗലം സ്വദേശി ആദിത്യലാലാണ് (23) ടവറിൽ കയറിയത്.
റെയിൽവേ സ്‌റ്റേഷനിലെ മൂന്നാമത്തെ ട്രാക്കിന് മുകളിലെ ടവറിലാണ് യുവാവ് കയറിയത്. ഈ ട്രാക്കിലൂടെ ചരക്ക് തീവണ്ടികളാണ് കടന്നുപോകുന്നത്. ഇയാൾ കയറിയ ഉടൻ ലൈൻ ഓഫാക്കി. രണ്ടരയോടെയാണ് താഴെയിറക്കിയത്. ചെറിയ മാനസിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |