കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥ് മരിച്ച കേസിൽ സഹപാഠികളായ 19 പ്രതികൾക്കും ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സിദ്ധാർത്ഥിനെ പ്രതികൾ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നു തെളിയിക്കുന്ന ഘടകങ്ങൾ പ്രഥമദൃഷ്ട്യാ ഇല്ലെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് വിലയിരുത്തി. 50,000 രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവുമാണ് വ്യവസ്ഥ.
അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, കേസ് അട്ടിമറിക്കാൻ ശ്രമിക്കരുത്, പാസ്‌പോർട്ടുകൾ കോടതിയിൽ ഹാജരാക്കണം, കോടതി നടപടികൾ അവസാനിക്കും വരെ വയനാട് ജില്ലയിൽ പ്രവേശിക്കരുത് തുടങ്ങിയ വ്യവസ്ഥകളുമുണ്ട്.
കെ. അഖിൽ, ആർ.എസ്. കാശിനാഥൻ, യു.അമീൻ അക്ബറലി, കെ.അരുൺ, സിഞ്ചോ ജോൺസൺ, എൻ. ആസിഫ്ഖാൻ, എ. അമൽ ഇഹ്‌സാൻ, ജെ.അജയ്, എ.അൽത്താഫ്, ഇ.കെ. സൗദ് റിസാൽ, വി. ആദിത്യൻ, മുഹമ്മദ് ധനീഷ്, റെഹാൻ ബിനോയ്, എസ്.ഡി. ആകാശ്, എസ്. അഭിഷേക്, ആർ.ഡി.ശ്രീഹരി, ഡോൺസ് ഡായ്, ബിൽഗേറ്റ് ജോഷ്വ തണ്ണിക്കോട്, വി. നസീഫ് എന്നിവർക്കാണ് ജാമ്യം.
കൽപ്പറ്റ സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണു പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയെ എതിർത്ത് കേസിൽ കക്ഷി ചേർന്ന സിദ്ധാർത്ഥിന്റെ അമ്മ എം.ആർ. ഷീബയുടെ ഹർജിയും കോടതി പരിഗണിച്ചിരുന്നു. റാഗിംഗ്, ആത്മഹത്യാ പ്രേരണ, മർദ്ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.
പ്രതികൾ പുറത്തിറങ്ങുന്നത് 100 ദിവസത്തിന്ശേഷം
പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വർഷ ബി.വി.എസ്.സി വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികൾ പുറത്തിറങ്ങുന്നത് 100 ദിവസത്തിന ശേഷം.
ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റൽ ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നു തന്നെ സിദ്ധാർത്ഥിന്റെ മരണത്തിൽ ആരോപണം ഉയർന്നിരുന്നുന്നെങ്കിലും സിദ്ധാർത്ഥിന്റെ കുടുംബം ദിവസങ്ങൾക്ക് ശേഷം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയപ്പോൾ മാത്രമാണ് മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
ദിവസങ്ങൾ നീണ്ട ക്രൂരമായ മർദ്ദനങ്ങൾക്കും മാനസിക പീഡനത്തിനും ശേഷമാണ് സിദ്ധാർത്ഥൻ തൂങ്ങി മരിച്ചതെന്ന് വ്യക്തമായി. തന്റെ മകന്റെ മരണം കൊലപാതകമാണെന്നാണ് പിതാവ് ജയപ്രകാശ് ആരോപിച്ചത്. തുടർന്ന് ആദ്യം ലോക്കൽ പൊലീസും പിന്നീട് സി.ബി.ഐയും കേസന്വേഷിച്ചു. മരണം കൊലപാതകമാണെന്ന് കണ്ടെത്തിയില്ലെങ്കിലും സിദ്ധാർത്ഥൻ നേരിട്ടത് ക്രൂര പീഡനങ്ങളെന്ന് ഇരു അന്വേഷണ സംഘങ്ങൾക്കും ബോദ്ധ്യമായി. സി.ബി.ഐ പ്രാഥമികാന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതോടെയാണ് കുറ്റപത്രത്തിൽ ഉൾപ്പെട്ട 19 പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഫെബ്രുവരി 22 മുതൽ 26 വരെയുള്ള ദിവസങ്ങളിലാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്. തെളിവ് നശിപ്പിക്കുന്നതിന് ഉൾപ്പെടെ കാരണമാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ വയനാട് ജില്ലയിൽ പ്രവേശിക്കുന്നത് കോടതി വിലക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |