തിരുവനന്തപുരം: ഇ പോസ് മെഷീനുകളുടെ പ്രവർത്തനം വീണ്ടു തകരാറിലായി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംസ്ഥാനത്ത് വ്യാപകമായി ഇ പോസ് മെഷീൻ തകരാറിലായത്. സാധാരണ മാസാവസാനങ്ങളിലാണ് മെഷീൻ പ്രവർത്തനം മന്ദഗതിയലാകുന്നത്.
വാതിൽപ്പടി വിതരണത്തിന് സാധനമെത്തിക്കുന്ന കരാറുകാർ കുടിശ്ശിക കിട്ടാത്തതു കാരണം ഇപ്പോൾ സമരത്തിലാണ്. റേഷൻ അരിയും മറ്റും എത്തിക്കുന്നത് അവർ നിറുത്തി. ഇതോടെ റേഷൻ സാധനങ്ങൾ തീർന്നു പോകുമെന്ന ധാരണയിലാണ് ഗുണഭോക്താക്കൾ റേഷൻ കടകളിലേക്ക് എത്തുന്നത്. വാതിൽപ്പടി വിതരണത്തിന് സപ്ലൈകോയ്ക്കു നൽകാനുള്ള കുടിശ്ശികയിൽ 57.24 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ഇതിൽ നിന്നും രണ്ടു മാസത്തെ കുടിശിക കരാറുകാർക്ക് നൽകാനാണ് ഭക്ഷ്യവകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ അനുവദിച്ച തുക ഇതുവരെ ലഭ്യമാകാത്തതാണ് സ്ഥിതിഗതികൾ ഇത്രത്തോളമെത്തിച്ചത്.
ബലിപെരുന്നാൾ പ്രമാണിച്ചും തീരമേഖലകളിൽ ട്രോളിംഗ് നിരോധനം കാരണവും വരും ദിവസങ്ങളിൽ റേഷൻ വാങ്ങാൻ കൂടുതൽ പേരെത്തും. മിക്ക കടകളിലും സ്റ്റോക്ക് പരിമിതമാണെന്നാണ് വ്യാപാരികൾ പറയുന്നത്. പ്രതിസന്ധി സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്ന് ഓൾ കേരള റിട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി വൈസ് പ്രസിഡന്റ് ജോൺസൻ വിളവിനാൽ എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |