തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലുണ്ടായ തോൽവിക്കും ഡി.സി.സി ഓഫീസിലെ കൂട്ടത്തല്ലിനും പിന്നാലെ തൃശൂർ ഡി.സി.സി അദ്ധ്യക്ഷൻ ജോസ് വള്ളൂരും യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി വിൻസന്റും കെ.പി.സി.സി നേതൃത്വത്തിന് രാജി സമർപ്പിച്ചു. കഴിഞ്ഞ ദിവസം ഇരുവരോടും രാജി നൽകാൻ നിർദ്ദേശിച്ചിരുന്നു.
ഇന്നലെ രാവിലെയായിട്ടും രാജി നൽകാത്തതിനെ തുടർന്ന് നിർദ്ദേശം അംഗീകരിച്ചില്ലെങ്കിൽ പാർട്ടി നടപടി നേരിടേണ്ടി വരുമെന്ന താക്കീത് ലഭിച്ചതോടെയാണ് ഇരുവരും രാജിക്കത്ത് കൈമാറിയത്. ഇന്നലെ ഡി.ഡി.സിയിൽ നടന്ന നാടകീയ രംഗങ്ങൾക്കിടയിലാണ് രാജി പ്രഖ്യാപിച്ചത്. പാലക്കാട് എം.പി വി.കെ.ശ്രീകണ്ഠനാണ് ഡി.സി.സി പ്രസിഡന്റിന്റെ താത്കാലിക ചുമതല.. രാജി ഒഴിവാക്കാൻ ഇരുവരും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും നേതൃത്വം വഴങ്ങിയില്ല. ഡൽഹിയിലെത്തി പല നേതാക്കൾ വഴിയും ചരടുവലികൾ നടത്തുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ കെ.മുരളീധരനെ അനുനയിപ്പിക്കാൻ സാധിക്കില്ല. . എന്നാൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി.വിൻസന്റ് തനിക്കൊപ്പം പ്രചാരണ രംഗത്ത് സജീവമായി ഉണ്ടായിരുന്നതിനാൽ രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് മുരളീധരൻ.
മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹനെ യു.ഡി.എഫ് ജില്ലാ ചെയർമാനാക്കാനുള്ള നീക്കം നടക്കുന്നുണ്ട്. പുതിയ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ജില്ലയിൽ നിന്ന് തത്ക്കാലം മറ്റൊരാളെ നിയമിക്കേണ്ടെന്ന നിലപാടാണ് നേതൃത്വത്തിന്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായ ടി.എൻ.പ്രതാപനെതിരെ നടപടിക്ക് നീക്കങ്ങളൊന്നുമുണ്ടായിട്ടില്ല. തോൽവി സംബന്ധിച്ച് ഔദ്യോഗികമായി പരാതികളൊന്നും നൽകില്ലെന്ന നിലപാടിലാണ് കെ.മുരളീധരൻ.
തൃശൂരിൽ കൂട്ട നടപടി
തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡിന്റെ നിർദ്ദേശ പ്രകാരം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിന്റെയും യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി.വിൻസന്റിന്റെയും രാജിക്ക് പിന്നാലെ കൂട്ടനടപടി. കോൺഗ്രസ് - യൂത്ത് കോൺഗ്രസ് നേതാക്കളെയാണ് സസ്പെൻഡ് ചെയ്തത്. മുരളീധരന്റെ തോൽവിക്ക് കാരണം ടി.എൻ.പ്രതാപനും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരുമാണെന്ന് ആരോപിച്ച് വാർത്താസമ്മേളനം നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കാവ്യ രഞ്ജിത്ത്, സെക്രട്ടറി മുഹമ്മദ് ഹാഷീം, എബിൻ മോൻ തോമസ് എന്നിവരെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വമാണ് സസ്പെൻഡ് ചെയ്തത്.
ഡി.സി.സി ഓഫീസിൽ സംഘർഷത്തിൽ ഏർപ്പെട്ട കെ.മുരളീധരന്റെ അടുത്ത അനുയായിയും ഡി.സി.സി സെക്രട്ടറിയുമായ സജീവൻ കുരിയച്ചിറ, എം.എൽ.ബേബി എന്നിവരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനാണ് അറിയിച്ചത്. ഇതിനിടെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള ജോസ് വള്ളൂരിന്റെ രാജി കെ.പിസി.സി അദ്ധ്യക്ഷൻ കെ.സുധാകരനും യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്നുള്ള എം.പി.വിൻസെന്റിന്റെ രാജി യു.ഡി.എഫ് ചെയർമാൻ വി.ഡി.സതീശനും അംഗീകരിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്റെ താത്കാലിക ചുമതല വി.കെ.ശ്രീകണ്ഠൻ എം.പിക്ക് കെ.പി.സി.സി പ്രസിഡന്റ് നൽകിയതായി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.
അന്വേഷിക്കാൻ മൂന്നംഗ സമിതി
തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ എല്ലാവശവും പരിശോധിച്ച് കെ.പി.സി.സിക്ക് സമഗ്ര റിപ്പോർട്ട് നൽകാനായി രാഷ്ട്രീയകാര്യ സമിതി അംഗമായ മുൻ എം.എൽ.എ കെ.സി.ജോസഫ്, വർക്കിംഗ് പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് എം.എൽ.എ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ എന്നിവരടങ്ങിയ മൂന്നംഗ സമിതിക്ക് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |