തൃശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട രൂക്ഷമായ പോരിൽ നട്ടം തിരിയുന്ന കോൺഗ്രസിന്റെ ജില്ലാ ഓഫീസിൽ വീണ്ടും നാടകീയ രംഗങ്ങൾ. നേതാക്കളും പ്രവർത്തകരും ചേരി തിരിഞ്ഞ് പോർവിളിയും ഉന്തും തള്ളും. ഒന്നര മണിക്കൂറോളം നേരം സ്ഥലത്ത് സംഘർഷാവസ്ഥ. രാവിലെ മുതൽ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്തിരുന്നു.
ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഓഫീസിലെത്തിയതോടെയാണ് പ്രശ്‌നങ്ങൾ തുടക്കമായത്. ഓഫീസിന് പുറത്ത് ജോസ് വള്ളൂരിനെ എതിർക്കുന്ന ഒരു വിഭാഗം തമ്പടിച്ചു. ഓഫീസിലേക്കെത്തിയ ജോസിനെ അണികൾ മുദ്രാവാക്യത്തോടെ സ്വീകരിച്ചു. മഹിളാ കോൺഗ്രസ് നേതാക്കളടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തുടർന്ന് മുകളിലത്തെ നിലയിലെ ഹാളിൽ ഭാരാവാഹികളുടെയും പ്രധാന നേതാക്കളുടെയും യോഗത്തിൽ പങ്കെടുക്കാനായി കയറി. ഇതിനിടെ, മാദ്ധ്യമ പ്രവർത്തകരെ പുറത്താക്കാൻ ജോസ് വള്ളൂരിനെ അനുകൂലിക്കുന്നവർ രംഗത്തെത്തി. ഇതിനെ കോർപ്പറേഷൻ കൗൺസിലർ ജയപ്രകാശ് പൂവത്തിങ്കലിന്റെ നേതൃത്വത്തിൽ തടഞ്ഞതോടെ സംഘർഷാവസ്ഥയായി.
ജയപ്രകാശിനെ ജോസ് അനുകൂലികൾ തള്ളിയതോടെ രംഗം വഷളായി. ഇതോടെ രണ്ട് വിഭാഗങ്ങൾ തമ്മിൽ പോർവിളിയായി. വലിയ സംഘർഷത്തിലേക്ക് പോകാതിരുന്നതിനാൽ പൊലീസ് ഇടപെട്ടില്ല. ജോസ് വള്ളൂരാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. തുടർന്ന് മറ്റൊരു യോഗത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി.വിൻസന്റും രാജി പ്രഖ്യാപിച്ചു. ഈ യോഗത്തിൽ ടി.എൻ പ്രതാപനും അനിൽ അക്കരയും പങ്കെടുത്തില്ല. എന്നാൽ വിൻസെന്റിന്റെ യോഗത്തിൽ അനിൽ അക്കര പങ്കെടുത്തു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന അന്ന് മുതൽ ജില്ലയിലെ കോൺഗ്രസിൽ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. ജോസ് വള്ളൂർ, ടി.എൻ.പ്രതാപൻ, അനിൽ അക്കര എന്നിവർക്കെതിരെയായിരുന്നു ഏറെ വിമർശനവും. പോസ്റ്ററും പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഡി.സി.സി സെക്രട്ടറിയെ ഒരു വിഭാഗം ഓഫീസിൽ വച്ച് മർദ്ദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |