തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്തും തമിഴ്നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.
തിരുവനന്തപുരത്ത് എട്ടിടങ്ങളിൽ സൈറൺ മുഴങ്ങും
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഇന്ന് (ജൂൺ 11) നടക്കും. ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിൽ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി, സംസ്ഥാനതലത്തിൽ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണമാണ് ചൊവ്വാഴ്ച നടക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ എട്ട് സ്ഥലങ്ങളിൽ സ്ഥാപിച്ച സൈറണുകൾ രാവിലെ മുതൽ പല സമയങ്ങളിലായി മുഴങ്ങും.
ഗവൺമെന്റ് എച്ച്.എസ്.കരിക്കകം, ഗവൺമെന്റ് വി.എച്ച്.എസ്.എസ്. കല്ലറ, ഗവൺമെന്റ് യു.പി.എസ്, കിഴുവില്ലം, ഗവൺമെന്റ് യു.പി.എസ് വെള്ളറട, ഗവൺമെന്റ് എച്ച്.എസ്.എസ് കാട്ടാക്കട, ഗവൺമെന്റ് വി. എച്ച്. എസ്. എസ്. പൂവാർ, മിനി ഓഡിറ്റോറിയം, പൊഴിയൂർ, ഗവൺമെന്റ് എച്ച്.എസ്.എസ്. വിതുര എന്നിവിടങ്ങളിലാണ് ജില്ലയിൽ സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്. പരീക്ഷണമായതിനാൽ സൈറണുകൾ മുഴങ്ങുമ്പോൾ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |