കഴിഞ്ഞ ദിവസമാണ്, താൻ പഠിച്ച നാട്ടിലെ സ്കൂളിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവം നടിയും ഇൻഫ്ലുവൻസറുമായ അമൃതാ നായർ പങ്കുവച്ചത്. സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ ആദ്യം അതിഥിയായി ക്ഷണിച്ചെന്നും പിന്നീട് പരിപാടിയുടെ തലേദിവസം മന്ത്രിക്കൊപ്പം ഇരിക്കാൻ യോഗ്യതയില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയും ചെയ്‌തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
ഷൂട്ടിംഗും മറ്റുളള തിരക്കുകളും മാറ്റിവച്ചാണ് പരിപാടിക്കായി സമയം കണ്ടെത്തിയതെന്നും സ്കൂൾ അധികൃതരിൽ നിന്ന് നേരിടേണ്ടി വന്ന അപമാനം വേദനിപ്പിച്ചെന്നും അമൃത വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ മന്ത്രി ഗണേശ് കുമാറിനൊപ്പമുള്ള ചിത്രം താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ വിവാദങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
'ലൊക്കേഷനിൽ നിന്നപ്പോഴാണ് എനിക്ക് അങ്കിളിന്റെ കോൾ വരുന്നത്. പുന്നല ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്റെ മുൻ പി ടി എ അംഗമായിരുന്നു അദ്ദേഹം. സ്‌കൂളിന്റെ നൂറാം വാർഷികമായിരുന്നു. ഗണേശേട്ടാണ് പരിപാടിയുടെ മുഖ്യ അതിഥി. എന്റെ നാട് പത്തനാപുരമാണ്.
ആ സ്‌കൂളിൽ പഠിച്ച കുട്ടിയെന്ന നിലയിലും കലാകാരിയെന്ന നിലയ്ക്കും അതിഥിയായി വരണമെന്ന് പറഞ്ഞു. അങ്കിൾ വിളിച്ചതുകൊണ്ടാണ് ഓക്കെ പറഞ്ഞത്. ജൂൺ എട്ടാം തീയതിയാണ് ഡേറ്റ് പറഞ്ഞത്. ഷൂട്ടിംഗ് ഉള്ള ദിവസമായിരുന്നു. പിറ്റേ ദിവസം തന്നെ അവർ എനിക്ക് പോസ്റ്റർ അയച്ചുതന്നു.
ആ പരിപാടി ഓർഗനൈസ് ചെയ്യാൻ ഒരു സംഘടന ഉണ്ടായിരുന്നു. അവരാണ് എന്നെ വിളിക്കണമെന്ന് പറഞ്ഞത്. അതിൽ ചിലർക്കായിരുന്നു ഞാൻ അവിടെ ഇരിക്കുന്നതിൽ താത്പര്യമില്ലാത്തത്. അതിൽ ഒരു വ്യക്തിയാണ് എനിക്ക് മന്ത്രിക്കൊപ്പം ഇരിക്കാൻ യോഗ്യതയില്ലെന്ന് പറഞ്ഞത്. പ്രശ്നമായതിന് ശേഷം അവരുടെ വോയിസൊക്കെ എനിക്ക് അയച്ചുതന്നു.ഗണേശേട്ടനൊപ്പമുള്ള ചിത്രത്തിൽ എന്റെ ചിത്രം വലുതായി വയ്‌ക്കേണ്ട, എന്റെ ചിത്രമേ വേണ്ട, ഗണേശേട്ടനെയാണ് ഹൈലൈറ്റ് ചെയ്യേണ്ടതെന്നൊക്കെയായിരുന്നു അവർ പറഞ്ഞത്.
അവർക്ക് എന്നെ വിളിക്കേണ്ട അവശ്യമില്ല, അല്ലെങ്കിൽ വിളിച്ചിട്ട് ക്യാൻസൽ ചെയ്‌തെന്ന് പറയേണ്ട മാന്യതയുണ്ടായിരുന്നു. ഇതൊന്നും അവർ ചെയ്തില്ല. ഷൂട്ടിംഗിന് അന്ന് വരാൻ പറ്റില്ലെന്ന് വിളിച്ചുപറഞ്ഞു. പോകാൻ നിന്നപ്പോഴാണ് പുതിയ നോട്ടീസ് വന്നത്. അതിൽ എന്റെ പേരേ ഇല്ല.
പക്ഷേ ഗണേശേട്ടൻ ഇതൊന്നും അറിഞ്ഞിട്ടില്ല. ഈ പ്രശ്നം പുറത്തുവന്നപ്പോൾ നാടിനെ മൊത്തമായിട്ടാണ് വന്നിരിക്കുന്നത്. പേഴ്സണലി അവർക്ക് മോശമായി ഞാൻ ഒന്നും ചെയ്തിട്ടില്ല. സിനിമയ്‌ക്കൊരു മേൽക്കൈ ഉള്ളതായി തോന്നിയിട്ടുണ്ട്. സ്‌കൂളുമായി ബന്ധപ്പെട്ട് ആരും വിളിച്ചിട്ടില്ല. ഇങ്ങനെയൊക്കെ വരുമെന്ന് അവരും പ്രതീക്ഷിച്ച് കാണില്ല.
ഗണേശ് കുമാറിനെ കണ്ട് കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ മറുപടിയെപ്പറ്റിയും അമൃത വെളിപ്പെടുത്തി. 'ഗണേശേട്ടനെ കണ്ടു കാര്യം പറഞ്ഞു. ഞാനിത് അറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്റെ കൂടെ നിന്ന് ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്യണമെന്ന് ഗണേശേട്ടൻ പറഞ്ഞു. നല്ലൊരു വ്യക്തിയാണ്. നല്ല മനുഷ്യനാണ്. ഞങ്ങളുടെ നാട്ടിലൊക്കെ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ളതാണ്. അദ്ദേഹം ഒരിക്കലും ഇത്തരം കാര്യങ്ങൾ ആക്‌സപ്ട് ചെയ്യുന്നയാളല്ല. അറിഞ്ഞപ്പോൾ കൂടെ നിന്ന് സപ്പോർട്ട് ചെയ്തു.'- നടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |