വെള്ളാപ്പള്ളിക്കെതിരായ പരാമർശം ദോഷകരമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്
ന്യൂഡൽഹി/ആലപ്പുഴ: പാർലമെന്റ് തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ തോൽവിയെ ജാതി മതാടിസ്ഥാനത്തിൽ വിലയിരുത്തിയ പാർട്ടി കേരള ഘടകത്തിന്റെ നിലപാട് ഡൽഹിയിൽ ഇന്നലെ ആരംഭിച്ച സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം തള്ളി. ഈഴവരാദി പിന്നാക്ക, ദളിത് വിഭാഗങ്ങളിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിക്കത്തതാണ് കനത്ത തോൽവിക്ക് ഇടയാക്കിയതെന്ന കണ്ടെത്തലിനെയും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച റിപ്പോർട്ടിൽ വിമർശിച്ചെന്നാണ് സൂചന.
അതിനിടെ, തോൽവിയുമായി ബന്ധപ്പെട്ട് എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സി.പി.എം നേതാക്കൾ നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റും രംഗത്തെത്തി. വെള്ളാപ്പള്ളിക്കെതിരായ സംസ്ഥാന സെക്രട്ടറിയുടെ പരാമർശങ്ങൾ നിർഭാഗ്യകരമെന്നും, പ്രബല സമുദായത്തിന്റെ നേതാവായ വെള്ളാപ്പള്ളിയെ പിണക്കുന്നത്ത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നുമായിരുന്നു യോഗത്തിലെ പൊതുവികാരം.
തിരിച്ചടിയുടെ ഉത്തരവാദിത്വം കോൺഗ്രസിനും ബി.ജെ.പിക്കും മേൽ കെട്ടിവച്ച കേരള ഘടകത്തിന്റെ വിലയിരുത്തൽ ശരിയായില്ലെന്ന് യെച്ചൂരിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ശക്തി കേന്ദ്രങ്ങളിലടക്കം പാർട്ടിയുടെ അടിസ്ഥാന വോട്ട് ചോർന്നെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായി. ദേശീയ തലത്തിൽ ബി.ജെ.പിയെ നേരിട്ടെതിർക്കുന്ന പാർട്ടിയെന്ന നിലയിൽ കേരളത്തിലും കോൺഗ്രസിന് സ്വീകാര്യതലഭിച്ചെന്നും അത് സി.പി.എമ്മിന് തിരിച്ചടിയായെന്നുമുള്ള കേരളത്തിന്റെ വാദം യെച്ചൂരി തള്ളി. കോൺഗ്രസിന് മേൽക്കൈയുള്ള 'ഇന്ത്യ"മുന്നണിയുടെ ഭാഗമായത് തിരിച്ചടിയായെന്ന നിലപാടിനെയും യെച്ചൂരി വിമർശിച്ചു.
മലബാറിലെ വോട്ടു ചോർച്ച വെള്ളാപ്പള്ളി കാരണമോ?
മലബാറിൽ വോട്ടു ചോർന്നത് വെള്ളാപ്പള്ളി കാരണമാണോയെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റിൽ എച്ച്. സലാം ചോദിച്ചു. പി.പി. ചിത്തരഞ്ജനും പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ. പ്രസാദും പിന്തുണച്ചു. ഏതെങ്കിലും പ്രത്യേക സമുദായത്തിന്റെയല്ല, എല്ലാ വിഭാഗത്തിന്റെയും വോട്ടു ചോർന്നു. തോൽവിക്ക് മുഖ്യകാരണം സർക്കാരിന്റെ ഭരണപരാജയമെന്നും വിമർശനമുണ്ടായി. ഒന്നാം പിണറായി സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ മുഖ്യമന്ത്രി ഒഴികെ പരാജയമാണ്. തൊഴിലാളി വർഗ പാർട്ടിക്ക് ചേരാത്ത ധാർഷ്ട്യവും ക്ഷേമപ്രവർത്തനങ്ങളിലുണ്ടായ ഗുരുതര വീഴ്ചയും ജനപ്രീതി നഷ്ടപ്പെടുത്തി. ധന - ആരോഗ്യ വകുപ്പുകൾ സമ്പൂർണ പരാജയമാണെന്ന് മന്ത്രിമാരുടെ പേരെടുത്ത് പറഞ്ഞ് വിമർശനമുയർന്നു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |