ന്യൂഡൽഹി: പാർട്ടി കോൺഗ്രസ് അടക്കം മുന്നോട്ടു വച്ച നിർദ്ദേശങ്ങളിൽ നിന്ന് വ്യതിചലിക്കുന്നത് കേരളത്തിൽ എൽ.ഡി.എഫ് സർക്കാരിനെ ജനങ്ങളിൽ നിന്ന് അകറ്റുന്നുവെന്നും പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കണമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ അഭിപ്രായമുയർന്നു. വോട്ടു ചോർച്ച ഗൗരവമായി കാണണം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ റിപ്പോർട്ടിൻമേലുള്ള ചർച്ച പൂർത്തിയാകുന്നതോടെ മൂന്നു ദിവസത്തെ യോഗം ഇന്ന് സമാപിക്കും.
ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്ന വിധത്തിൽ താഴെത്തട്ടിലേക്ക് കേരളത്തിലെ സർക്കാരിന്റെ പ്രവർത്തനം വ്യാപിപ്പിക്കണമെന്ന നിർദ്ദേശവുമുയർന്നു. പാർട്ടി മുന്നോട്ടു വച്ച നിർദ്ദേശങ്ങളിൽ നിന്ന് വ്യതിചലിച്ചത് വർഗ വിഭാഗങ്ങളുടെ വിശ്വാസം നഷ്‌ടപ്പെടുത്തുകയും അവരെ അകറ്റുകയും ചെയ്‌തു. ഇതാണ് തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ഇടയാക്കിയത്. അതു വീണ്ടെടുക്കാൻ പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കണം.
പാർട്ടി വോട്ടുകളിലെ ചോർച്ച ഗൗരവമായി കാണണം. കേരളത്തിലെ ബി.ജെ.പിയുടെ വളർച്ചയും പാർട്ടി വോട്ടുകൾ അവർക്ക് ലഭിക്കുന്നതും ആശങ്കയുണ്ടാക്കുന്നു. കേരളത്തിൽ നിന്നുള്ള മിക്ക അംഗങ്ങളും ഇന്നലത്തെ ചർച്ചയിൽ പങ്കെടുത്തു.
തിരഞ്ഞെടുപ്പ് തോൽവിക്ക് കേരള ഘടകം മുന്നോട്ടു വച്ചകാര്യങ്ങൾ യെച്ചൂരിയുടെ റിപ്പോർട്ടിൽ തള്ളിയിരുന്നു. തോൽവിയെ മാർക്‌സിയൻ വീക്ഷണ കോണിൽ വിശകലനം ചെയ്യാതെ ജാതിമത വിഭാഗങ്ങൾ അകന്നുവെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്നും വിമർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |