അടുത്തിടെ അമ്മ സംഘടനയുടെ തിരഞ്ഞെടുപ്പ് നടന്നിരുന്നു. സംഘടനയുടെ യോഗത്തിൽ മോഹൻലാൽ അടക്കമുള്ള വൻ താരങ്ങൾ വരെ എത്തിയെങ്കിലും ഫഹദ് ഫാസിൽ എത്തിയിരുന്നില്ല. ഇതിനെതിരെ വിമർശനവുമായെത്തിയിരിക്കുകയാണ് നടൻ അനൂപ് ചന്ദ്രൻ.
അമ്മയുടെ യോഗം നടക്കുമ്പോൾ ഫഹദ് കൊച്ചിയിലുണ്ടായിരുന്നുവെന്ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനൂപ് ചന്ദ്രൻ വ്യക്തമാക്കി. മീര നന്ദന്റെ വിവാഹത്തിനും ഫഹദും നസ്രിയയും എത്തിയിരുന്നു. എന്നാൽ അമ്മയുടെ യോഗത്തിനെത്തിയില്ല. കിട്ടുന്ന ശമ്പളം ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥയാണ് ഇതിനുപിന്നിലെന്നും താരം കൂട്ടിച്ചേർത്തു.
അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ യുവാക്കളുടെ ഭാഗത്തുനിന്ന് കൂടുതൽ പങ്കാളിത്തമുണ്ടാകണമെന്നും ഫഹദിന്റെ നിലപാടുകളിൽ തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും അനുപ് ചന്ദ്രൻ വ്യക്തമാക്കി.
അമ്മ സംഘടനയ്ക്ക് ഒരു ലക്ഷ്യമുണ്ടെന്നും ഒരുമിച്ച് നടന്നുപോകുമ്പോൾ കാലിടറിപ്പോകുന്നവരെ ചേർത്തുനിർത്താനാണ് താരസംഘടനയുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സംഘടനയുടെ യോഗത്തിൽ പങ്കെടുത്താൽ ഫഹദിന്റെ എന്താണ് ഉടഞ്ഞ് പോകുന്നതെന്നും നടൻ ചോദിച്ചു. യുവാക്കൾ പൊതുവെ സ്വാർത്ഥരാണെന്നും അതിൽ തനിക്ക് എടുത്തുപറയാൻ കഴിയുന്ന പേര് ഫഹദ് ഫാസിലിന്റേതാണെന്നും അനൂപ് ചന്ദ്രൻ കൂട്ടിച്ചേർത്തു.
കോടിക്കണക്കിന് രൂപ ശമ്പളം വാങ്ങുന്നയാളാണ് ഫഹദ് ഫാസിൽ. സംഘടനയിൽ അംഗമായ ഒരാൾ അതിന്റെ ചാരിറ്റി സ്വഭാവത്തിലേക്കും വരേണ്ടതുണ്ടെന്നും നടൻ പറഞ്ഞു. കൊച്ചിയിലുണ്ടായിട്ടും ഫഹദ് യോഗത്തിൽ പങ്കെടുക്കാത്തത് മാപ്പർഹിക്കാത്ത തെറ്റാണെന്നും അനൂപ് ചന്ദ്രൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |