ന്യൂഡൽഹി: മൈക്രോസോഫ്റ്റ് തകരാറിൽ ഒാൺലൈൻ, ഡിജിറ്റൽ സേവനങ്ങൾ നിലച്ചത് രാജ്യത്തെ വിമാന സർവീസുകൾ താറുമാറാക്കി. ഡൽഹി, മുംബയ്, ബാംഗ്ളൂർ, ചെന്നൈ വിമാനത്താവളങ്ങൾ സ്‌തംഭിച്ചു. 192 ഇൻഡിഗോ വിമാനങ്ങൾ അടക്കം 200ലേറെ സർവീസുകൾ റദ്ദാക്കി. വിൻഡോസ് കംപ്യൂട്ടറുകളിലും ബാങ്കിംഗ്, സ്റ്റോക്ക് എക്‌സേഞ്ച്, ആശുപത്രി, മാദ്ധ്യമ മേഖലകളിലും പ്രശ്‌നം സൃഷ്‌ടിച്ചു.
ഓൺലൈൻ ബുക്കിംഗ്, വെബ് ചെക്ക്-ഇൻ എന്നിവ രാവിലെ മുതൽ തടസപ്പെട്ടതാണ് വിമാന യാത്രക്കാരെ വലച്ചത്. എയർഇന്ത്യ, വിസ്‌താര, ഇൻഡിഗോ, ആകാശ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികളുടെ സർവീസുകൾ മുടങ്ങി. ചെക്ക് ഇൻ കഴിയാതെ ഡൽഹി, മുംബയ്, ബാംഗ്ളൂർ, ചെന്നൈ, കൊൽക്കത്ത മെട്രോ നഗരങ്ങളിലെയും കൊച്ചി, പാട്‌ന, ഗോവ, അഹമ്മദാബാദ്, ജയ്‌പൂർ, ഭോപ്പാൽ, ചണ്ഡിഗഡ്, വിജയവാഡ, റായ്‌പൂർ, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലെയും വിമാനത്താവളങ്ങളുടെ പ്രവർത്തനം താറുമാറായി. യാത്രക്കാരുടെ വിവരങ്ങൾ നേരിട്ട് പരിശോധിച്ച് ബോർഡിംഗ് പാസുകൾ എഴുതി നൽകിയാണ് സർവീസുകൾ നടത്തിയത്. ഇത് നീണ്ട ക്യൂ സൃഷ്‌ടിച്ചു. പ്രായമായവരും കുട്ടികളും ഏറെ ബുദ്ധിമുട്ടി. ബാംഗ്ളൂർ ഒന്നാം ടെർമിനലിൽ 90 ശതമാനം സർവീസുകളെയു ഹൈദരാബാദിൽ നിന്നുള്ള 160 സർവീസുകളെയും ബാധിച്ചു.
ഡിജിറ്റൽ സേവനങ്ങൾ തടസപ്പെട്ട വിവരം വിമാന കമ്പനികളും ഡൽഹി അടക്കം വിമാനത്താവളങ്ങളും സമൂഹമാദ്ധ്യമങ്ങൾ വഴി അറിയിച്ചിരുന്നു. ഇതറിയാതെ എത്തിയവരാണ് വലഞ്ഞത്. അടിയന്തര യാത്രക്കായി വന്നവർക്ക് മറ്റൊരു വിമാനം ബുക്കു ചെയ്യാനും പണം തിരികെ ലഭിക്കാനും സൗകര്യമില്ലായിരുന്നു.
വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് ഇരിപ്പിടവും വെള്ളവും ഭക്ഷണവും ഒരുക്കാൻ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി രാംമോഹൻ നായിഡു നിർദ്ദേശം നൽകി. അപ്പപ്പോൾ വിവരങ്ങൾ അറിയിക്കാൻ വിമാന കമ്പനികളോടും ആവശ്യപ്പെട്ടു.
വിൻഡോസ് ഉപയോഗിക്കുന്നതിനാൽ മാക്‌സ് ഗ്രൂപ്പിന്റെ ആശുപത്രികളുടെ പ്രവർത്തനവും തടസപ്പെട്ടു. മുംബയ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെയും ബാധിച്ചു.
സുരക്ഷിതം:കേന്ദ്രം
മൈക്രോസോഫ്റ്റ് പ്രശ‌്നങ്ങൾ വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ പ്ളാറ്റ്ഫോം ഒരുക്കുന്ന നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ പ്രവർത്തനങ്ങളെ ബാധിച്ചില്ലെന്ന് കേന്ദ്ര ഐടി, ഇലക്‌ട്രോണിക്‌സ് മന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചു. ഇന്ത്യയിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ മൈക്രോസോഫ്‌റ്റിനെ ബന്ധപ്പെട്ടെന്നും മന്ത്രി പറഞ്ഞു.
പരിഹാര ശ്രമങ്ങൾ
തുടരുന്നു
സൈബർ ആക്രമണം അല്ലെന്നും പരിഹാരശ്രമങ്ങൾ തുടരുകയാണെന്നും ക്രൗഡ് സ്ട്രൈക് പ്രസിഡന്റും സി. ഇ. ഒയുമായ ജോർജ് കുർട്സ് അറിയിച്ചു. മാക്‌സ്, ലിനക്സ് സോഫ്റ്റ്വെയറുകളെ ഇത് ബാധിച്ചിട്ടില്ല. ചില സേവനങ്ങൾ മുടങ്ങുമെന്ന് മൈക്രോസോഫ്റ്റും അറിയിച്ചു.
എക്കാലത്തെയും വലിയ ഐ. ടി തകർച്ച എന്നാണ് ഇലോൺ മസ്ക് പറഞ്ഞത്.
വണ്ണാ ക്രൈ
2017ലെ വണ്ണാ ക്രൈ സൈബർ ആക്രമണത്തിന് ശേഷം ഉണ്ടാകുന്ന ഏറ്റവും രൂക്ഷമായ ഐ.ടി തകർച്ച. വിൻഡോസിന്റെ പഴയ പതിപ്പിനെ ബാധിച്ച വൈറസ് 150 രാജ്യങ്ങളിലെ മൂന്ന് ലക്ഷം കമ്പ്യൂട്ടറുകളെ ബാധിച്ചു.
കൊച്ചിയിൽ നിന്നുള്ള വിമാന
സർവീസുകളെയും ബാധിച്ചു
നെടുമ്പാശേരി: മൈക്രോസോഫ്ടിന്റെ സേവനത്തിലുണ്ടായ തകരാർ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളെയും ബാധിച്ചു. 13 വിമാനങ്ങൾ റദ്ദാക്കി. എട്ട് വിമാനങ്ങൾ വൈകി. ഇൻഡിഗോ വിമാനങ്ങളെയാണ് കൂടുതലായി ബാധിച്ചത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഒരു രാജ്യാന്തരസർവീസും ആകാശ് എയറിന്റെ ഒരു ആഭ്യന്തര സർവീസും വൈകി. ഇൻഡിഗോയുടെ മൂന്ന് ഹൈദരാബാദ് സർവീസുകളും മൂന്ന് ബംഗളൂരു സർവീസുകളും ഇവയുടെ മടക്കയാത്രയും എയർഇന്ത്യ എക്സ്പ്രസിന്റെ ഒരു ബംഗളൂരു സർവീസുമാണ് റദ്ദാക്കിയത്.
ഇൻഡിഗോയുടെ ഓരോ മുംബയ്, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കണ്ണൂർ, അഹമ്മദാബാദ് വിമാനങ്ങളും എയർഇന്ത്യ എക്സ്പ്രസിന്റെ ദുബായ് വിമാനവും ആകാശ് എയറിന്റെ മുംബയ് വിമാനവുമാണ് വൈകിയത്. പല വിമാനങ്ങളും രണ്ട് മണിക്കൂർവരെ വൈകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |