തിരുവനന്തപുരം: ആധാരങ്ങളുടെ രജിസ്ട്രേഷൻ ടെംപ്ളേറ്റ് സംവിധാനത്തിലേക്കു മാറുന്നു. കടലാസ് മുദ്രപ്പത്രങ്ങൾ പൂർണമായും ഒഴിവാക്കും. ഇതിന്റെ ഭാഗമായി ആധാരമെഴുത്തുകാരുമായി ഈ മാസം 24 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ചർച്ചനടത്തും. വിവിധ തരത്തിലുള്ള 22 ഓളം ആധാരമാതൃകകളാണ് ഇപ്പോഴുള്ളത്. അവ അപര്യാപ്തമായതിനാൽ ടെംപ്ളേറ്റുകളിലേക്ക് വരുമ്പോൾ മാതൃകകളുടെ എണ്ണം കൂടും. എൻ.ഐ.സിയാണ് സാങ്കേതിക സംവിധാനം ഒരുക്കുന്നത്. സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫീസുകളിലും ഇതിനുള്ള വെബ് ക്യാമറകളും വിരലടയാളം രേഖപ്പെടുത്താനുള്ള ബയോമെട്രിക് സംവിധാനങ്ങളും സജ്ജമാക്കിക്കഴിഞ്ഞു.
ടെംപ്ളേറ്റ് സംവിധാനത്തിലേക്ക് മാറുമ്പോൾ തൊഴിൽ പ്രതിസന്ധിയുണ്ടാവുമെന്ന ആധാരമെഴുത്തുകാരുടെ ആശങ്ക അകറ്റാനാണ് ചർച്ച. കടലാസ് മുദ്രപ്പത്രങ്ങൾ ഒഴിവാകുന്നതിനൊപ്പം ആധാര രജിസ്ട്രേഷൻ സുതാര്യവും ലളിതവുമാവുമെന്നതാണ് ഇതിന്റെ പ്രത്യേകത.ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് യൂണിയൻ, കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ, കേരള സ്റ്റേറ്റ് ഡോക്യുമെന്റ് റൈറ്രേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ രണ്ടു പ്രതിനിധികളെ വീതമാണ് ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളത്.
ആധാരങ്ങളിൽ രേഖപ്പെടുത്തേണ്ട എല്ലാ വിവരങ്ങളും നിശ്ചിത മാതൃകയിലുള്ള ഫോറത്തിൽ കൃത്യതയോടെ ചേർത്ത് നൽകുകയാണ് ടെംപ്‌ളേറ്റിന്റെ രീതി. ഓരോരോ വിവരത്തിനും പ്രത്യേക കോളങ്ങളുണ്ടാവും. ആധാരകക്ഷിയുടെ പേര്, വസ്തുവിന്റെ വിശദാംശങ്ങൾ, സാക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ, വസ്തുവിന്റെ മുൻചരിത്രം തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തണം. അധിക വിവരങ്ങൾ രേഖപ്പെടുത്താൻ പ്രത്യേക സ്ഥലവുമുണ്ടാവും. ഇഷ്ടദാനം, ധനനിശ്ചയം,ഭാഗപത്രം തുടങ്ങിയ ഇനങ്ങളിൽ ഭൂ ഉടമയുടെ ഇഷ്ടാനിഷ്ടങ്ങൾ കൂടി ഈ ഭാഗത്ത് രേഖപ്പെടുത്താം. ഭൂ ഉടമ വയോജനവിഭാഗത്തിലുൾപ്പെട്ട ആളാണെങ്കിൽ, രേഖപ്പെടുത്തുന്ന ഇഷ്ടങ്ങൾ പാലിക്കാതെ വന്നാൽ വയോജന നിയമം ബാധകമാക്കാം. ഓൺലൈൻ മുഖേന ഇതെല്ലാം ചേർത്ത് സബ് രജിസ്ട്രാർക്ക് സമർപ്പിച്ച് ഇസ്റ്റാമ്പിംഗ് സംവിധാനത്തിലൂടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും ഒടുക്കിയാൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാവും. ആധാരമെഴുത്തുകാർ മുഖേനയാവും ഇതെല്ലാം നടപ്പാക്കുക.
പ്രധാനപ്പെട്ട ആധാരങ്ങൾ
വിലയാധാരം,ഭാഗപത്രം,ഇഷ്ടദാനം,ധനനിശ്ചയം,കരാറുകൾ,പരസ്പര കൈമാറ്റം,വില്പത്രം,
വിവിധതരം മുക്ത്യാറുകൾ.
2.60 കോടി
ആകെ ചെലവ്
315
സബ് രജിസ്ട്രാർ ഓഫീസുകൾ
ഗുരുജയന്തി വാരാഘോഷം
ശിവഗിരി : ഈ വർഷം ആഗസ്റ്റ് 20ന് ഗുരുദേവ ജയന്തി ആഘോഷപരിപാടികൾക്കൊപ്പം ഗുരുദേവ ജയന്തി വാരാഘോഷം സംഘടിപ്പിക്കണമെന്ന് ശിവഗിരി മഠം അറിയിച്ചു. ഗുരുദേവ ജയന്തിയെ വരവേറ്റു കൊണ്ട് ഒരാഴ്ചക്കാലം ജയന്തി വാരാഘോഷം നടത്താമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അറിയിച്ചു. ഗുരുഭക്തരും സംഘടനകളും ക്ഷേത്രങ്ങൾ, ഗുരുമന്ദിരങ്ങൾ, വായനശാലകൾ, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയവ കേന്ദ്രീകരിച്ച് ശുചീകരണപ്രവർത്തനങ്ങൾ നടത്തണം. ഗുരുദേവ സന്ദേശ പ്രചരണയോഗങ്ങളും പ്രഭാഷണങ്ങളും ഈ ഒരാഴ്ചക്കാലം സംഘടിപ്പിക്കാം.ഈ കാലയളവിൽ കൂട്ടായി ഗൃഹസന്ദർശനം, പൊതുയോഗം, വാഹന പ്രചരണ ജാഥ , ടൂവീലർ റാലികൾ എന്നിവ സംഘടിപ്പിച്ച് ആഘോഷത്തിന്റെ മോടി വർദ്ധിപ്പിക്കാൻ യുവാക്കൾ മുന്നോട്ട് വരണമെന്നും ശിവഗിരി മഠം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |