കൊച്ചി: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രധാന പ്രശ്നം എന്താണെന്ന് തുറന്നുപറഞ്ഞ് സിയാൽ മുൻ എംഡിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ വിജെ കുര്യൻ. കണ്ണൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പ്രധാന പ്രശ്നമെന്ന് വിജെ കുര്യൻ പറഞ്ഞു. മികച്ചൊരു സ്ഥലത്തല്ല കണ്ണൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്നതെന്നും ആവശ്യത്തിനുള്ള വിമാന സർവീസുകൾ അവിടെയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജെ കുര്യൻ ഇക്കാര്യം വ്യക്തമാക്കുന്നത്.
വിജെ കുര്യന്റെ വാക്കുകളിലേക്ക്..
'കണ്ണൂർ വിമാനത്താവളം ഒരു നല്ല ലൊക്കേഷനിൽ അല്ല സ്ഥിതി ചെയ്യുന്നത്. കൊച്ചി വിമാനത്താവളത്തിന് വേണ്ടി 300 കോടി ചെലവഴിച്ചപ്പോൾ കണ്ണൂരിന് വേണ്ടിവന്നത് 2000 കോടി രൂപയാണ്. അവിടെയാണെങ്കിൽ ആവശ്യത്തിന് വിമാനങ്ങളും സർവീസ് നടത്തുന്നില്ല. എന്റെ മുൻ സഹപ്രവർത്തകൻ ദിനേശ് കുമാറാണ് കണ്ണൂരിന്റെ എംഡി. അദ്ദേഹം പറയുന്നത്, വിദേശ വിമാനക്കമ്പനികൾ സർവീസ് നടത്താൻ കാട്ടുന്ന വിമുഖതയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ്.
എന്നാൽ ആവശ്യത്തിന് യാത്രക്കാരുണ്ടെങ്കിൽ ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ സാധിക്കില്ലേ. ഈ കമ്പനികൾക്ക് നിയന്ത്രണമില്ലാത്തതിനാൽ കണ്ണൂരിൽ നിന്ന് പറക്കാമായിരുന്നു. കേന്ദ്ര സർക്കാർ ഇതിനെ ഒരു പോർട്ട് ഓഫ് കോളായി നിശ്ചയിച്ചാൽ ആളുകൾ അതിനെ കൂടുതൽ വിശ്വസിക്കും. ഇനി കൊച്ചി വിമാനത്താവത്തിന്റെ കാര്യം എടുത്താൽ, രണ്ട് കൊല്ലം പോർട്ട് ഓഫ് കോളില്ലാതെ എയർ ഇന്ത്യ മാത്രം പറന്നതല്ലേ അവിടെ നിന്ന്'- വിജെ കുര്യൻ പറഞ്ഞു.
അതേസമയം, കണ്ണൂർ വിമാനത്താവളം കഴിഞ്ഞ കുറച്ച് കാലങ്ങളായി കനത്ത പ്രതിസന്ധിയാണ് നേരിടുന്നത്. യാത്രക്കാരില്ലാത്തതിനാൽ എയർ ഇന്ത്യ എക്സ്പ്രസിന്റെയടക്കം നിരവധി വിമാനങ്ങൾ അടുത്തിടെ സർവീസ് നിർത്തിയിരുന്നു. വിമാനയാത്ര നിരക്ക് കുത്തനെ കൂട്ടിയതോടെയാണ് വിമാനത്താവളത്തിൽ യാത്രക്കാർ കുറഞ്ഞത്. കഴിഞ്ഞ മാർച്ചിൽ 95,888 യാത്രക്കാർ മാത്രമാണ് കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്. യാത്രക്കാരില്ലാത്തതിനെത്തുടർന്ന് കണ്ണൂർ- മുംബയ് ഇൻഡിഗോ സർവീസ് ആഴ്ചയിൽ നാല് ദിവസമായി കുറച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |